തലശേരിയില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ചു; അബദ്ധത്തില്‍ വെടിയേറ്റതെന്നു പ്രാഥമിക നിഗമനം; സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍

bankതലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ലോഗന്‍സ് റോഡിലെ റാണിപ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷനിലെ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ് (30) ആണ് മരിച്ചത്. ഇന്നു രാവിലെ 9.50ഓടെയായിരുന്നു സംഭവം.

തലയില്‍ വെടിയേറ്റ വില്‍നയെ ഉടന്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയേറ്റ് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. സഹപ്രവര്‍ത്തക രജിഷയോടൊപ്പം ഓഫീസിനുള്ളില്‍ ഇരിക്കുമ്പോഴാണ് വില്‍നയ്ക്കു വെടിയേറ്റത്. രജിഷയുടെ ദേഹത്തേക്കു രക്തം
തെറിച്ചുവീണു.

വിവരമറിഞ്ഞ ഉടന്‍ തലശേരി ടൗണ്‍ സിഐ പി.എം. മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ സി. ഷാജു, അഡീഷണല്‍ എസ്‌ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. ഒരുമാസം മുമ്പാണ് വില്‍ന ബാങ്കില്‍ ജോലിക്ക് കയറിയത്.

Related posts