തലശേരിയില്‍ സിപിഎം-ബിജെപി ഓഫീസുകള്‍ക്കുനേരേ ബോംബേറ്

KNR-BOMBതലശേരി: കോടിയേരി ഈങ്ങയില്‍പീടിക, കല്ലില്‍താഴ പ്രദേശങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും ഓഫീസുകള്‍ക്കുനേരേ ബോംബാക്രമണവും യുവമോര്‍ച്ച നേതാവിന്റെ ബൈക്കും തകര്‍ത്തു.    ഇന്നു പുലര്‍ച്ചെ 3.30 ഓടെ സിപിഎം കോടിയേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഈങ്ങയില്‍പീടികയിലെ പി.പി. അനന്തന്‍ സ്മാരക മന്ദിരത്തിനുനേരേയാണു ബോംബാക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡുകളും ഫര്‍ണിച്ചറുകളും ബോംബാക്രമണത്തില്‍ തകര്‍ന്നു.

രണ്ടു ബോംബുകളാണ് അക്രമിസംഘം ഓഫീസിനുനേരേ എറിഞ്ഞതെന്നു സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് സംഘമാണ് അക്രമത്തിനു പിന്നിലെന്നും ഇവര്‍ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍, ലോക്കല്‍ സെക്രട്ടറി പി.പി. ഗംഗാധരന്‍, ഡിവൈഎഫ്‌ഐ നേതാവ് വി.പി. വിജേഷ് തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു കല്ലില്‍താഴയിലെ ബിജെപി ഓഫീസിനുനേരേ ബോംബാക്രമണമുണ്ടായത്. ഓഫീസിനുനേരേ ബോംബെറിഞ്ഞ അക്രമിസംഘം ഓഫീസിന്റെ വാതിലും ബോര്‍ഡും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ മര ഉരുപ്പടികള്‍ നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി 10 ഓടെ പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മാരക ബസ് ഷെല്‍ട്ടറിന്റെ പുനര്‍നിര്‍മാണം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.

ഇതിനെതിരേ രംഗത്തുവന്ന സിപിഎം പ്രവര്‍ത്തകര്‍ നിര്‍മാണത്തിലിരുന്ന ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജിതേഷിന്റെ ബൈക്ക് തകര്‍ത്തതായും ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സംഘവും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

Related posts