തളിപ്പറമ്പ്: രണ്ട് യുവതികളെ ഐസ്ക്രീമില് ഫ്യൂറഡാന്‍ കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു. അന്വേഷണം ഇന്നലെ രാത്രി തന്നെ സിഐ കെ.വിനോദ്കുമാര്‍ ഏറ്റെടുത്തു. ഐസ്ക്രീം ഉള്‍പ്പെടെയുള്ള സൗജന്യകിറ്റ് വീട്ടിലെത്തിച്ച കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന പെരുമ്പടവ് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഐസ്ക്രീം കഴിച്ച് അവശനിലയിലായ കുറ്റ്യേരിയിലെ ഫര്‍സീന(18), റുബീന(20) എന്നിവര്‍ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11 ഓടെയാണ് കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രനെ സമീപിച്ച അജ്ഞാതനായ യുവാവ് അരിയും ഐസ്ക്രീമും അടങ്ങിയ കിറ്റും കുറ്റ്യേരിയിലെ മുസ്തഫ മൗലവി എന്നയാളുടെ വിലാസവും നല്കി ഇത് അവിടെ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മൗലവിയുടെ വീട്ടില്‍ നിന്നും ആയിഷ എന്ന സ്ത്രീയുടെ വീട്ടില്‍ കൊടുക്കാന്‍ പറയണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അത് മറ്റൊരു ആയിഷക്ക് നല്‍കിയെന്നും പിന്നീടാണ് ഐസ്ക്രീം കഴിച്ച കുട്ടികളുടെ വീട്ടിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
ഐസ്ക്രിം ഉരുകിയതിനാല്‍ ഫ്രിഡ്ജില്‍ വച്ച് പന്ത്രണ്ടരയോടെയാണേ്രത കഴിച്ചത്. അപ്പോള്‍ തന്നെ കീടനാശിനിയുടെ മണം വന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അവശത അനുഭവപ്പെട്ടതിനാലാണ് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റിയത്. രണ്ടുദിവസം മുമ്പായി ഇതുപോലെ ചിക്കന്‍ ബിരിയാണി എത്തിച്ചത് മണ്ണ് ചുവ അനുഭവപ്പെട്ടതിനാല്‍ കഴിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതികളുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
യുവതികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐസ്ക്രീമില് വിഷം കലര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദൂരൂഹതയുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്താന്‍ ഇന്നലെ രാത്രി തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഈ യുവാവിന്റെ നിരവധി ബന്ധുക്കള്‍ കോരന്പീടികയിലുണ്ട്. ഇവരില്‍ ചിലരും പോലീസിന്റെ നിരീക്ഷണത്തിലാണ്. നാല് ഐസ്ക്രീം കപ്പുകളാണ് ഉണ്ടായിരുന്നത്. പരിശോധനയ്ക്കായി ഇവ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.