തുണിക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നു വില്പന : തമിഴ്‌നാട് സ്വദേശി പിടിയില്‍

drugആലപ്പുഴ: തുണിക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് ആംപ്യൂളുകള്‍ വിപണനം നടത്തിവന്ന തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി കുളച്ചല്‍ മുണ്ടയ്ക്കാട്ട് കല്ലുകൂട്ടം തെരുവ് പരുത്തിവിളയില്‍ ശ്രീജിത്തി (29)നെയാണ് ആലപ്പുഴ റേഞ്ച് എക്‌സൈസ് സിഐ എസ്. മധുസൂദനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ബ്രൂഫിനോര്‍ഫിന്‍, ഡയസ്പാം ഇനത്തില്‍പ്പെട്ട 213 മയക്കുമരുന്ന് ആംപ്യൂളുകള്‍ കണ്ടെടുത്തു. ഇതിന് ഏകദേശം രണ്ടുലക്ഷം രൂപയോളം വിലവരും.

വര്‍ഷങ്ങളായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ വഴിയോരത്ത് വസ്ത്രവ്യാപാരം നടത്തുന്നവര്‍ക്ക് മൊത്തമായി തുണിത്തരങ്ങള്‍ എത്തിച്ചിരുന്ന ശ്രീജിത്ത് ഇതിന്റെ മറവില്‍ മയക്കുമരുന്ന് വില്പന സുഗമമായി നടത്തിവരുകയായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി.എം. ബിയാസ്, കെ.പി. സജിമോന്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ പറവൂര്‍ ജംഗ്ഷന് സമീപത്തുനിന്നുമാണ് എക്‌സൈസ്‌സംഘം പിടികൂടിയത്.

ഇയാളുടെ ബാഗില്‍ പ്രത്യേകം ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആംപ്യൂളുകള്‍. ജില്ലയില്‍ മയക്കുമരുന്ന് റാക്കറ്റിന് സംസ്ഥാനത്തിനു പുറത്തുനിന്ന് ആംപ്യൂളുകള്‍ എത്തിച്ചു നല്കുന്നതിലെ പ്രധാനിയാണ് ഇയാളെന്നു എക്‌സൈസ് പറഞ്ഞു. ആംപ്യൂള്‍ ഒന്നിന് ആയിരംരൂപ നിരക്കില്‍ സ്കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. നാഗര്‍കോവില്‍, കുളച്ചല്‍ ഭാഗങ്ങളില്‍ നിന്നാണ് ഇയാള്‍ ആംപ്യൂളുകള്‍ ജില്ലയിലേക്ക് എത്തിച്ചിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

മയക്കുമരുന്നിന്റെ സ്രോതസ്, ഇയാള്‍ക്കു കീഴിലെ വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ എച്ച്. നാസര്‍, സുനില്‍കുമാര്‍, എം. ബൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി.എം. ബിയാസ്, കെ.പി. സജിമോന്‍, അനില്‍കുമാര്‍, സാബു, മുഹമ്മദ് സുധീര്‍, ദീപു, വി.പി. ജോസ്, ആന്റണി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Related posts