നാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചിട്ട് രണ്ടു മാസം; തുടര്‍നടപടികളില്ല

KTM-NAGAMPADAM-OVERBRIDGEകോട്ടയം:  നാഗമ്പടം ജംഗ്ഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വേഗം എത്താന്‍ കഴിയുന്ന റെയില്‍വേ നടപ്പാലം അടച്ചിട്ട് രണ്ടു മാസമാകുന്നു. പണിക്കു നഗരസഭാ വിഹിതമായുള്ള തുകയും നല്‍കി. എന്നിട്ടും റെയില്‍വേ പാലത്തിന്റെ പണികള്‍ ആരംഭിച്ചില്ല. ഇതിനിടെ, അബദ്ധത്തില്‍ പാലത്തില്‍ കയറി താഴെ വീണ് ഒരാള്‍ മരണത്തിനും കീഴടങ്ങി.ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നത്. നടപ്പാലത്തിന്റെ അറ്റകുറ്റപണികള്‍ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. നടപ്പാലമില്ലാതെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കോട്ടയം നഗരസഭ അടച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍പോലും റെയില്‍വേ അധികൃതര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

ജനങ്ങള്‍ക്കു ഏറെ പ്രയോജനപ്പെടുന്ന നാഗമ്പടം റെയില്‍വേ നടപ്പാലം തറയും ഇരുമ്പു കൈവരികളും ദ്രവിച്ച സാഹചര്യത്തിലാണ് റെയില്‍വേ അധികൃതര്‍ ജൂലൈ മാസം ആദ്യവാരം അടച്ചത്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കും സെന്റ് ആന്റണീസ് പള്ളിയിലേക്കും എത്തുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതായിരുന്നു നാഗമ്പടം റെയില്‍വേ നടപ്പാലം. നടപ്പാലം അടയ്ക്കുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിച്ചിരുന്നു. പിന്നീട് ജൂലൈ രണ്ടിനു റെയില്‍വേ അധികൃതര്‍ പാലത്തിനിരുവശവും പലകകൊണ്ട് അടയ്ക്കുകയായിരുന്നു.

നാഗമ്പടം നടപ്പാലം റെയില്‍വേ അധികൃതര്‍ അടച്ചതോടെ കോട്ടയം നഗരസഭയും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. റെയില്‍വേ നടപ്പാലം തകര്‍ന്ന വിവരം മാസങ്ങള്‍ക്കു മുമ്പേ നഗരസഭയെ അറിയിച്ചിരുന്നതായാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞത്. നഗരസഭ നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ പാലം അടച്ചത്. പിന്നീട് ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ നടന്നു.

അറ്റകുറ്റപണിക്കുവേണ്ടി 28.70 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 15 ലക്ഷം രൂപ പാലത്തിന്റെ ജോലികള്‍ക്കും ബാക്കി തുക മെയിന്റ നടത്തുന്നതിനു റെയില്‍വേക്കുള്ള തുകയുമാണ്. ഇതില്‍ പാലം പണിക്കുള്ള തുക നഗരസഭ നേരത്തെ അടച്ചിരുന്നെങ്കിലും ബാക്കി തുക സംബന്ധിച്ച് റെയില്‍വേ-നഗരസഭ അധികൃതര്‍ തമ്മിലുണ്ടായ തര്‍ക്കം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീളാന്‍ കാരണമായി. റെയില്‍വേ ആവശ്യപ്പെട്ട തുക കൂടുതലാണെന്നും തുക കുറയ്ക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആറുലക്ഷത്തോളം രൂപ ഇളവു ചെയ്തു. ബാക്കി ഏഴു ലക്ഷത്തിലധികം രൂപ അടച്ചതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

നാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചതോടെ ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടക്കുന്ന കാല്‍നടയാത്രക്കാര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി സമീപത്തെ മതിലിന്റെ വിടവിലൂടെയാണ് പാളം മുറിച്ചുകടന്നെത്തുന്നത്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് റെയില്‍വേ പാളം മുറിച്ചുകടക്കുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.

Related posts