നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ആദ്യമായി വിവിപാറ്റ് സംവിധാനം; വോട്ട് രേഖപ്പെടുത്തുമ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉറപ്പുവരുത്താം

Voteകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തി ജില്ലയില്‍ വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ വിവിപാറ്റിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നത്. ജില്ലയില്‍ എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് വിവി പാറ്റ് ഉപയോഗിക്കുന്നത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, വോട്ട് രേഖപ്പെടുത്തുമ്പോള്‍ തന്നെ സമ്മതിദായകന് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉറപ്പുവരുത്താന്‍ സാധിക്കും. വോട്ടിംഗ് യന്ത്രത്തോടു ബന്ധിപ്പിച്ചിരിക്കുന്ന വിവിപാറ്റ് എന്ന ചെറുയന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ഉടനെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സഹിതം പ്രിന്റ് ചെയ്ത് വരുകയും വോട്ടര്‍ക്ക് വോട്ട് ചെയ്തതിലെ കൃത്യത ഉറപ്പാക്കാനുമാവും. കള്ള വോട്ടുകള്‍ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും. പ്രിന്റ് ചെയ്ത സ്ലിപ്പ് മെഷീനില്‍ തന്നെ ശേഖരിക്കുകയും വോട്ടെണ്ണല്‍ സമയത്ത് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുമായി താരതമ്യപ്പെടുത്തുവാനുമാവും.

വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ വിവി പാറ്റിലൂടെ ശേഖരിക്കപ്പെടുന്നതിനാല്‍, ഏതെങ്കിലും രീതിയില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടാല്‍ പരിശോധിച്ച് ഉറപ്പാക്കാനാകും. റീ കൗണ്ടിംഗ് ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എണ്ണി തിട്ടപ്പെടുത്താം. മുന്‍ രീതിയില്‍ വോട്ടര്‍ക്ക് താന്‍ രേഖപ്പെടുത്തിയ വോട്ട് അതതു സ്ഥാനാര്‍ഥിക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാകില്ലായിരുന്നു. വിവിപാറ്റിലൂടെ വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ ആദ്യമായി വിവിപാറ്റ് ഒരു പൈലറ്റ് പ്രൊജക്ടായി നടപ്പിലാക്കിയത്. ലക്‌നൗ, ഗാന്ധിനഗര്‍, സൗത്ത് ബംഗളൂരു, ചെന്നൈ സെന്‍ട്രല്‍, യാദവ്പൂര്‍, റായ്പൂര്‍, പാട്‌ന സാഹിബ്, മിസോറാം എന്നീ മണ്ഡലങ്ങളിലായിരുന്നു വിവിപാറ്റ് സംവിധാനം ആദ്യമായി പ്രയോജനപ്പെടുത്തിയത്.
2013ല്‍ നാഗലാന്‍ഡില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് ഉപയോഗിച്ചിരുന്നു.

Related posts