പനിച്ച് വിറച്ച് മൂവാറ്റുപുഴ

ekm-paniമൂവാറ്റുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പനി പകരുന്നതു മൂലം ജനം ഭീതിയിലാണ്. രോഗികളെക്കൊണ്ട്  ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സക്കെത്തുന്നവരും നിരവിധിയാണ്. ഇവര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചു. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ അവധിയെടുത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുകയാണെന്ന് രോഗികള്‍ എംഎല്‍എയോട് പരാതിപ്പെട്ടു.

മരുന്നുകള്‍ കുറവാണെന്നും ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണെന്നുമായിരുന്നു രോഗികളുടെ പരാതി. ഇതേത്തുടര്‍ന്ന് എല്‍ദോ ഡിഎംഒയെ ഫോണില്‍ വിളിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന്  കര്‍ശന നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നാലിന് ആശുപത്രി സന്ദര്‍ശിക്കാമെന്ന് ഡിഎംഒ ഉറപ്പും നല്‍കി. ഇടക്കാലത്തിനുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താലം തെറ്റിയിരിക്കുകയാണ്. ഒപിയില്‍ പലപ്പോഴും  ഡോക്ടര്‍മാരെ കാണാനില്ല. ഓരോ കാരണം പറഞ്ഞ് ഇറങ്ങിപ്പോകുന്ന പതിവാണുള്ളത്.

നിറയെ രോഗികള്‍ കാത്തുനിന്നാലും ഡോക്ടര്‍മാര്‍ വരാറില്ല. ഇതേത്തുടര്‍ന്നുള്ള വാക്കേറ്റം നിത്യസംഭവമാണ്. നേരത്തെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന  ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാനും മാസങ്ങളായി കുത്തഴിഞ്ഞ നിലയിലാണ്. ദിവസവും നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. ഇപ്പോള്‍ പനി പടര്‍ന്നു  പിടിച്ചതോടെ രോഗികളുടെ എണ്ണം ഏറെ വര്‍ധിച്ചിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥ മൂലം സാധാരണക്കാരായ  നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. പലരും സ്വകാര്യ ആശുപത്രികലെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ആരു സ്വീകരിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് എല്‍ദോ പറഞ്ഞു.

Related posts