പരിയാരം ദേശീയപാതയിലെ വളവുകളിലെ അപകടസാധ്യത ഒഴിവാക്കാന്‍ നടപടി

KNR-ROADപരിയാരം: പരിയാരം ദേശീയപാതയിലെ അപകടവളവുകള്‍ നിവരുന്നു. അപകട വളവുകളെ കുറിച്ചു രാഷ്ട്രദീപിക കഴിഞ്ഞ മാസം 31ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കല്‍ കോളജ് മുതല്‍ ഏമ്പേറ്റ് വരെയുള്ള ഭാഗങ്ങളിലാണ് തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്.

ദേശീയപാതയില്‍ കാലിക്കടവ് മുതല്‍ ഏമ്പേറ്റ് വരെയുള്ള റോഡിന്റെ ഒരുഭാഗം അഞ്ചു മീറ്റര്‍ വീതികൂട്ടാനുള്ള ജോലികള്‍ ജൂലായിലാണ് ടെണ്ടര്‍ ചെയ്തിരുന്നത്. ഒരു വര്‍ഷം കൊണ്ട് ജോലി പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പരിയാരം അലക്യംപാലം മുതല്‍ ഏമ്പേറ്റ് വരെയുള്ള ഭാഗത്ത് നിരവധി വാഹനാപകടങ്ങള്‍ നടന്നത് കാരണം ഈ ഭാഗത്തെ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ആദ്യപടിയായി ആയുര്‍വേദ കോളജ് മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗത്തെ വളവുകളിലുള്ള കള്‍വര്‍ട്ടുകള്‍ വീതീകൂട്ടും.

ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ആറ് കള്‍വര്‍ട്ടുകളാണ് വീതി കൂട്ടുന്നത്. കള്‍വര്‍ട്ട് പൂര്‍ത്തിയായ ഭാഗങ്ങളില്‍ റോഡരികിലെ മണ്ണ് മാറ്റുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. അപകടവളവുകളില്‍ 12 മീറ്റര്‍ വീതി ഉറപ്പാക്കി ഇവിടെ റോഡ് ഡിവൈഡറുകളും സ്ഥാപിക്കും. നിലവില്‍ അലക്യംപാലം റോഡിലെ നാഗവളവുകള്‍ നിവര്‍ത്തിയ ശേഷമായിരിക്കും അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക.

ഇത് കൂടാതെ സുരക്ഷയ്ക്കായി എല്ലാ ആധുനിക റോഡ് സുരക്ഷാ  മാര്‍ഗദര്‍ശകങ്ങളും ഇവിടെ സ്ഥാപിക്കും. കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി നടന്നുപോകാനും സംവിധാനമൊരുക്കും. മൂന്ന് മാസത്തിനകം എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനായി ദ്രുതഗതിയിലാണ് പണി നടക്കുന്നതെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയപാത വിഭാഗം അസി.എന്‍ജിനിയര്‍ യമുന പറഞ്ഞു. പെട്ടെന്ന് റോഡ് പൊളിഞ്ഞു പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യും.

6.6 കോടി രൂപയാണ് നിര്‍മാണ ചെലവ്. നിരവധി അപകടവളവുകള്‍ നിറഞ്ഞ ഈ ഭാഗത്ത് കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കകം 44 വാഹനാപകടങ്ങളില്‍ 12 മരണങ്ങളും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡ് വീതികൂട്ടുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Related posts