തിരുവനന്തപുരം: സിനിമയ്ക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പി.കെ. നായര്‍ എന്നു വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ലെനിന്‍ ബാലവാടിയില്‍ ഇന്നലെ ഫില്‍ക്ക സംഘടിപ്പിച്ച പി.കെ.നായര്‍, അക്്ബര്‍ കക്കട്ടില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അടൂര്‍.നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ എന്ന നിലയിലെ പി.കെ.നായരുടെ സംഭവനകള്‍ അപൂര്‍വമാണ്. സിനിമയ്ക്കുവേണഅടി ജീവിതം അര്‍പ്പിച്ച പി.കെ.നായരുടെ സേവനം അദ്ദേഹത്തന്റെ റിട്ടയര്‍മെന്റിനു ശേഷവും ഉപയോഗപ്പെടുത്തുവാന്‍ പക്ഷേ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചില്ല. നാഷണല്‍ ഫിലിം ആര്‍ക്കൈവസ് ഡയറക്ടറായി കുറച്ചു കൂടി കാലം അദ്ദേഹത്തിനു ചുമതല നല്‍കാമായിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഒരു പതിവ് രീതി പി.കെ.നായരുടെ കാര്യത്തിലും പിന്തുടര്‍ന്നു അദ്ദേഹത്തെ പോലൊരു മഹാ ചലച്ചിത്ര വ്യക്തിത്വത്തിന്റെ സേവനം ഇന്ത്യന്‍സിനിമാ ചരിത്രത്തിന് എത്രകണ്ട് അനിവാര്യമാണെന്ന ചിന്തതന്നെ സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നില്ല എന്നതാണ് സത്യം. പി.കെ.നായര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ വ്യവസ്ഥിതി ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ആയി നിയമിക്കുന്നത്.ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും അധിക ചുമതല എന്ന നിലയില്‍ നാഷണല്‍ അര്‍ക്കൈവ്‌സ് ഡയറക്ടര്‍ എന്ന പദവി നല്‍കുന്നു. അക്്ബര്‍ കക്കട്ടില്‍ തന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നുവെന്നു ടുത്തകാലത്ത് വിട വാങ്ങിയ കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മകള്‍ പങ്കുവച്ച് അടൂര്‍ പറഞ്ഞു.
വളരെയേറെ സ്‌നേഹനിധിയായ സുഹൃത്തായിരുന്നു അക്ബര്‍. ജന്മാന്തര ബന്ധം പോലെ ഉള്ള ഒരു ബന്ധമായാണ് അക്ബറുമായി ഉണ്ടായിരുന്നത് അടൂര്‍ പറഞ്ഞു. ലോകം മുഴുവന്‍ അക്ബറിനു സുഹൃത്തുക്കളായിരുന്നു. ഫോണ്‍ വിളിയും പുകവലിയുമായിരുന്നു അക്ബറിന്റെ വലിയ ദൗര്‍ബല്യം.പുകവലക്കരുതെന്നു എത്ര വിലക്കിയിട്ടും ഉപദേശിച്ചിട്ടും പുകവലി ഉപേക്ഷിക്കുവാന്‍ അക്ബറിനു കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ സിഗരറ്റുമായുള്ള സൗഹൃദം ഉപേക്ഷിക്കുവാന്‍ കഴിയാത്തത് കൊണ്ടാവാം അര്‍ബുദം ബാധിച്ച കാര്യം തന്നെ അറിയിക്കരുതെന്നു സുഹൃത്ത് കുടിയായ ഡോ.പരമേശ്വരന്‍ നായരെ അറിയിച്ചിരുന്ന കാര്യവും അടൂര്‍ പങ്കിട്ടു.കേരളത്തിലെ ഫിലിം സംഘടനകളുടെ വളര്‍ച്ചയിലും ഐഎഫ്എഫ്‌കെയുടെ തുടക്കത്തിലും പി.കെ.നായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നു ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസ് പറഞ്ഞു.
മലയാളത്തിന്റെ രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മയുടെ പ്രിന്റ് വളരെ സാഹസികമായി കണ്ടെത്തി സംരക്ഷിച്ചതും പി.കെ.നായിരുന്നു. പി.കെ. നായരെ പോലെ ഒരു സിനിമാ വ്യക്തിത്വം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വേറെയില്ല. എന്നാല്‍ അവസാന കാലത്ത് അദ്ദേഹത്തെ കേരളവും ഇന്ത്യയും അവഗണിക്കുകയായിരുന്നു. ഫാല്‍ക്കേ അവാര്‍ഡും ജെ.സി.ഡാനിയേല്‍ അവാര്‍ഡും എത്രയോ കാലം മുന്‍പേ ലഭിക്കേണ്ട വ്യക്തിയായിരുന്നു പി.കെ.നായര്‍.കോളജില്‍ പഠിക്കുന്ന കാലം മുതല്‍ക്കു സിനിമ കണ്ടാല്‍ ഒരു നോട്ട് പുസ്തകത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശീലം പി.കെ. നായര്‍ക്കുണ്ടായിരുന്നുവെന്നു സുഹൃത്തില്‍ നിന്നും അറിഞ്ഞുവെന്നു അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ നാടക പ്രവര്‍ത്തകന്‍ ഡോ. അംബികാത്മജന്‍ നായര്‍ പറഞ്ഞു.
തന്റെ ഒപ്പം ബിഎസ്്‌സിക്കു പഠിച്ചിട്ടുണ്ടെങ്കിലും അന്നു പി.കെ.നായര്‍ എന്ന പേരിലല്ല അറിയപ്പെട്ടിരുന്നത്. അതിനാല്‍ പില്‍ക്കാലത്ത് പല ചലച്ചിത്ര വേദികളിലും വച്ച് കണ്ടുമുട്ടിയപ്പോള്‍ സഹപാഠിയെ താന്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്നു വേദനയോടെ അദ്ദേഹം പറഞ്ഞു.നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ എന്ന നിലയില്‍ സാര്‍ എന്നു ബഹുമാനപൂര്‍വം വിളിക്കുകയും കാറില്‍ കയറുവാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സഹപാഠിയായ പി.കെ.നായരുടെ വിയോഗശേഷം ഗോപിനാഥന്‍നായര്‍ ഫോണ്‍ ചെയ്തു പറയുന്ന അവസരത്തിലാണ് തന്റെ തന്നെ സഹപാഠിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഉണ്ടാകുന്നത്.
സിനിമാ ലോകത്തേക്കു എത്തുവാന്‍ തനിക്കു പ്രചോദനമായത് പി.കെ.നായരാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സിനിമാ ആസ്വാദന ക്ലാസാണെന്നും ഫിലിം എഡിറ്റര്‍ ബീനാ പോള്‍ പറഞ്ഞു. ചടങ്ങില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, ചലച്ചിത്ര നിരൂപകന്‍മാരായ സി.എസ്.വെങ്കിടേശ്വരന്‍, മീരാ സാഹിബ,് മാധ്യമ പ്രവര്‍ത്തകന്‍ എസ്.ഭാസുരചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.പരമേശ്വരന്‍ നായര്‍ (ഫില്‍ക്ക) അധ്യക്ഷത വഹിച്ചു.