പിഎം റോഡുവികസനം: സ്വകാര്യ പങ്കാളിത്തം ഉറപ്പില്ല, നടപടികള്‍ വൈകും

alp-roadറാന്നി: കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ പുനര്‍നിര്‍മാണത്തിനായി ഏറ്റെടുത്ത പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൊന്‍കുന്നം – പുനലൂര്‍ ഭാഗത്തെ ജോലികള്‍ അനന്തമായി നീളും. സ്വകാര്യ പങ്കാളിത്തത്തോടെ റോഡ് വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു തയാറാക്കിയ പിപിപി പദ്ധതിയോട് സ്വകാര്യ കമ്പനികള്‍ മുഖംതിരിച്ചുനില്‍ക്കുന്നു.ദേശീയപാത നിലവാരത്തില്‍ റോഡ് പൂര്‍ത്തിയാക്കുന്നതിലേക്കുള്ള പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ കെഎസ്ടിപി വിളിച്ചിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക മികവുള്ളവരില്‍ നിന്നാണ് കരാര്‍ ക്ഷണിച്ചിരിക്കുന്നത്. ഏറെ നിബന്ധനകള്‍ക്കൊടുവിലാണ ്കരാര്‍ ഉറപ്പിക്കുന്നത്. ഹൈബ്രിഡ് അന്വിറ്റി പ്രകാരമാണ് നിര്‍മാണം.

റോഡ് നിര്‍മാണം, സാമ്പത്തിക പദ്ധതി നടപ്പാക്കല്‍, സംരക്ഷണം ഉള്‍പ്പെടെ 12.5 വര്‍ഷത്തെ കരാറാണ് റോഡ് നിര്‍മാണത്തിലുള്ളത്. കരാര്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ 2.5 വര്‍ഷംകൊണ്ട നിര്‍മാണം പൂര്‍ത്തിയാക്കണം. റോഡിലെ പരസ്യങ്ങള്‍, ജംഗ്ഷനുകളുടെ നവീകരണം തുടങ്ങിയവ കരാറുകാരന്റെ നിയന്ത്രണത്തിലായിരിക്കും. 82.136 കിലോമീറ്ററിലേക്കാണ് പുതിയ പദ്ധതി ആലോചിച്ചത്.മുതല്‍മുടക്കുന്ന തുക വര്‍ഷങ്ങള്‍കൊണ്ടു മാത്രം തിരികെപിടിക്കാവുന്ന പദ്ധതിയിലേക്ക് അധികമാരും താത്പര്യപ്പെട്ടിട്ടില്ല.  കേരളത്തിനു പുറത്തുനിന്നുള്ള കമ്പനികളെയാണ് പ്രധാനമായും കെഎസ്ടിപി ലക്ഷ്യമിട്ടതെന്നു പറയു ന്നു. ഇത്തരത്തില്‍ ചിലരെ നിര്‍ദേശിച്ചെങ്കിലും പലരും പിന്‍വാങ്ങുകയാണുണ്ടായത്. നിര്‍മാണം വൈകാനും ഇതു കാരണമായി.

പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ വിളിച്ചപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതും വിലങ്ങുതടിയായി. പദ്ധതിക്കുവേണ്ടി നിലവില്‍ സര്‍ക്കാര്‍ കാട്ടിയ താത്പര്യം തുടര്‍ന്നുണ്ടാകുമോയെന്ന ആശങ്കയിലായിരിക്കും കമ്പനികളും. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം നടപടികള്‍ നീളാനാണ് സാധ്യത. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി അവരുടെ നയത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പറയുന്നു. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് ഇതേവരെ പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Related posts