പുനലൂരില്‍ മണ്ഡലം ചുട്ടുപൊള്ളുന്നു

klm-chuduഅനില്‍ പന്തപ്ലാവ്
പുനലൂര്‍: നിയോജക മണ്ഡലത്തില്‍ അങ്കം മുറുകുമ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. എ. യൂനുസ്കുഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. കെ. രാജുവുമാണ് മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ വോട്ടഭ്യര്‍ഥിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഡ്വ. സിസില്‍ ഫെര്‍ണാണ്ടസും മത്സരരംഗത്ത് സജീവമായിട്ടുണ്ട്.

ഇടതുമനസ്സുള്ള പുനലൂര്‍ നിയോജക മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് നേതാക്കളും അവകാശവാദമുന്നയിക്കുന്നു. കിഴക്കന്‍ മേഖലയിലെ കനത്ത ചൂടിനെ അവഗണിച്ച് ഇരുമുന്നണികളും എന്‍ഡിഎയും അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നത്. മുന്നണി സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം പൂര്‍ത്തിയായതോടെ സ്വീകരണ പരിപാടികള്‍ നടന്നുവരികയാണ്. സ്ഥാനാര്‍ഥികള്‍ക്ക് ആവേശകരമായ സ്വീകരണം ഒരുക്കാന്‍ നേതാക്കള്‍ ഓടി നടക്കുന്നു. കടുത്ത ചൂടുമൂലം ഉച്ചസമയങ്ങളില്‍ സ്വീകരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണ് മുന്നണികള്‍ ചെയ്യാറുള്ളത്.

രാവിലെയും വൈകുന്നേരങ്ങളിലും സ്വീകരണപരിപാടികള്‍ക്ക് ജനങ്ങള്‍ ആവേശത്തോടെ ഇറങ്ങുകയും ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണ പരിപാടികളിലും മറ്റും ഉന്നയിക്കുന്നത്. മത്സരം തീ പാറുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമായി മാറുന്നുവെന്നാണതാണ് യാഥാര്‍ഥ്യം. പുനലൂരിനെ സംബന്ധിച്ചിടത്തോളം ഘടകകക്ഷികള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗും എല്‍ഡിഎഫില്‍ നിന്ന് സിപിഐയും എന്‍ഡിഎയില്‍ നിന്ന് പി.സി. തോമസ് വിഭാഗവുമാണ് മത്സരിക്കുന്നത്.

എസ്എന്‍ഡിപിയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളും വലുതാണ്. ബിജെപിയുടേയും ബിഡിജെഎസിന്റേയും വോട്ടുകള്‍ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ഥിയ്ക്ക് ലഭിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 2006ലും 2011ലും എല്‍ഡിഎഫിലെ അഡ്വ. കെ. രാജുവാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ. കെ. രാജു കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ഏബ്രഹാമിനെ 18005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ കാലുവാരല്‍ മൂലമാണ് അന്ന് ഇത്ര വലിയ ഭൂരിപക്ഷം മണ്ഡലത്തില്‍ സിപിഐയ്ക്ക് ലഭിച്ചത്.

ഇത്തവണ യുഡിഎഫ് ഒറ്റക്കെട്ടായാണ് മത്സരരംഗത്തിറങ്ങിയിട്ടുള്ളത്. അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന അവകാശവാദമാണ് യുഡിഎഫിനുള്ളത്.മൂന്നു മുന്നണികള്‍ക്കുവേണ്ടിയും വന്‍ നേതൃനിര പ്രചാരണത്തിനെത്തുന്നുണ്ട്. പാണക്കാട് തങ്ങള്‍, മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവര്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെത്തുന്നുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പുനലൂരിലെത്തിയിരുന്നു. എല്‍ഡിഎഫിനുവേണ്ടി കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ എന്നിവരും പ്രചാരണത്തിനെത്തിയിരുന്നു. എന്‍ഡിഎയ്ക്ക് വേണ്ടി വരും ദിവസങ്ങളില്‍ നേതാക്കള്‍ എന്നുന്നുണ്ട്.

Related posts