പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു

KNR-ARRESTJAILആലുവ: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു. കോമ്പാറ സ്വദേശിയായ മുപ്പത്തിയൊന്‍പതുകാരനെയാണ്  ആലുവ ജുഡീഷണല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് കാസ്ല് കോടതി റിമാന്‍ഡ് ചെയ്തത്. എടത്തല പോലീസ് പ്രതിക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ തടയല്‍ പ്രകാരം കേസെടുത്തു. സമൂഹത്തില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യം വര്‍ധിച്ചുവരുന്നതിനാല്‍ ഇതിനായി സ്‌പെഷല്‍ ടീമിനെ നിയോഗിക്കുമെന്നും സ്കൂള്‍തലം മുതല്‍ കുട്ടിയെ നിരീക്ഷിക്കുന്നതിനും ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി റസ്റ്റം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാനസിക രോഗിയായ ഭാര്യയോടൊപ്പം താമസിക്കുന്ന ഇയാള്‍ 16,14,13 വയസുള്ള പെണ്‍മക്കളെ പീഡിപ്പിച്ചുവരികയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഇളയകുട്ടി ക്ലാസില്‍ ദുഃഖിതയായി ഇരിക്കുന്നതുകണ്ട് ടീച്ചര്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മൂത്തകുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. പീഡനത്തിന് വിസമ്മതിച്ചാല്‍ പട്ടിണിക്കിടുമെന്നും സ്കൂളില്‍ വിട്ടില്ലെന്നും ഇടയ്ക്ക് മര്‍ദിക്കാറുണ്ടെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. എല്ലാ സമയവും പൂട്ടിക്കിടക്കാറുള്ള വീടിന്റെ ജനല്‍ പാളികള്‍ ആണിയടിച്ച് പൂട്ടിയിട്ടിരിക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

മാനസിക നില തെറ്റിയ മാതാവിനെ സിജെഎം കോടതിയില്‍ ഹാജരാക്കി തൃശൂരിലുള്ള മാനസികാരോഗ്യചികിത്സാ കേന്ദ്രത്തിലേയ്ക്കു് മാറ്റി. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി ബന്ധുക്കളുടെ വീട്ടിലേയ്ക്കു മാറ്റി. കല്‍പ്പണിക്കാരനായ പ്രതി ആദ്യഭാര്യയെ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ലെന്നു പോലീസ് പറഞ്ഞു.  ആലുവ സിഐ ടി.ബി വിജയന്‍, എടത്തല എസ്‌ഐ പി.ജെ. നോബിള്‍, ഡബ്ലഡ്യുഎസ്‌ഐ  സൈനബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts