പൈപ്പു നന്നാക്കാന്‍ കുഴിയെടുത്തു, വീട്ടുകാര്‍ ദുരിതത്തില്‍

TCR-KUZHIവടക്കാഞ്ചേരി: വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം  കുടുംബം പുറത്തിറങ്ങാനാവാതെ ദുരിതത്തില്‍. തെക്കുംകര പഞ്ചായത്തിലെ കല്ലുകൂട്ടം-മലാക്ക റോഡില്‍ താമസിക്കുന്ന നെടുമറ്റത്തില്‍ ജെയിംസിന്റെ കുടുംബത്തിനാണ് ഈ ദുരാവസ്ഥ വന്നിരിക്കുന്നത്. തെക്കുംകര പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വാഴാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ വേണ്ടിയാണ് വീടിന്റെ മുന്നില്‍ വലിയ കുഴി കുത്തിയിരിക്കുന്നത്. ഒന്നരമാസം മുമ്പ് തുറന്ന കുഴിയിലെ പൈപ്പ് ഇതുവരെയും റിപ്പയര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ജെയിംസിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് ഇറങ്ങിപോകാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ്.  ബസ് റൂട്ട് അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. സംഭവം നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിലും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കുഴിയുടെ ചുറ്റും മണ്ണ് കൂട്ടിയിട്ടതുമൂലം ഇരുചക്രവാഹനങ്ങള്‍ രാത്രി സമയങ്ങളില്‍ തെന്നിവീഴുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.  എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കുഴി അടച്ചുമൂടണമെന്ന് സമീപവാസികളും നാട്ടുകാരും ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Related posts