പ്രായമായ അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാക്കും! നിസാമിനെതിരെയുള്ള പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു; പരാതി പിന്‍വലിച്ചാലും കേസ് അന്വേഷിക്കുമെന്ന് പോലീസ്

Nishamതൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ നല്‍കിയ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. പരാതിയില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തിനു വിട്ടു. അന്തിക്കാട് എസ്‌ഐ കേസ് അന്വേഷിക്കും. തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാറാണു കേസില്‍ പ്രാഥമികാന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതി പിന്‍വലിക്കുകയാണെന്നു കാണിച്ചു സഹോദരങ്ങള്‍ ജില്ല പോലീസ് മേധാവിക്കു കത്തുനല്‍കി. പെട്ടന്നുണ്ടായ പ്രകോപനത്താലാണു പരാതി നല്‍കിയതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പ്രായമായ തങ്ങളുടെ അമ്മയ്ക്കും മറ്റും ഇതു ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാലാണു പരാതി പിന്‍വലിക്കുന്നതെന്നുമാണു സഹോദരങ്ങള്‍ പറയുന്നത്.

ചന്ദ്രബോസ് കൊലക്കേസില്‍ കണ്ണൂര്‍ ജയിലില്‍ ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം തങ്ങളെ മൊബൈല്‍ ഫോണി ല്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും ചൂണ്ടിക്കാട്ടി സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. കേസെടുത്തു പ്രാഥമിക അന്വേഷണം നടത്തിയ സാഹചര്യത്തിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലുമാണു പോലീസ് അന്വേഷവുമായി മുന്നോട്ടുപോകുന്നത്.     പരാതി പരിശോധിച്ചു പ്രഥമദൃഷ്ട്യാ ശരിയാണെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചെയ്ത സംഭവത്തില്‍ മൂന്നുപോലീസുകാര്‍ക്കു സസ്‌പെന്‍ഷനും ലഭിച്ചിട്ടുണ്ട്.

ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതിനല്കി

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ജയില്‍ കഴിയുന്ന നിസാമിനു ഫോണ്‍വിളിക്കുന്നതിനുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപ്പെട്ടു ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. പരോളിനും ജാമ്യത്തിനുമായി നിസാം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, വിചാരണക്കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ തന്നെ ഹൈ ക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും പരാതിക്കൊപ്പമുള്ള നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎല്‍എമാരായ വി.എസ്. സുനില്‍കുമാര്‍, മുരളി പെരുനെല്ലി, കെ. രാജന്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു ചന്ദ്രബോസിന്റെ ഭാര്യാ സഹോദരന്‍ പ്രകാശന്‍, ബന്ധു ധനേഷ് എന്നിവര്‍ പരാതി കൈമാറിയത്.

Related posts