കൊച്ചി: പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തിലെ പ്ലാസ്റ്റിക് നിരോധിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നിരോധനം എത്രത്തോളം പ്രായോഗികമാണെന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും മറ്റും ഉപയോഗം പൂര്‍ണമായി നിരോധിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. എന്നാല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിരോധിച്ചാല്‍ നഗരത്തെ നിലവില്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാകുമോ എന്നതാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ചോദ്യം.
50 പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മാത്രം നിരോധിക്കുന്നതുകൊണ്ട് മാത്രം പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന തരത്തിലാണ് നഗരസഭയുടെ പ്രവര്‍ത്തികളെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി പറഞ്ഞു. പ്ലാസ്റ്റിക് ഏറെ വിനാശകാരിയായ വസ്തുവാണെന്നും പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിക്കണമെന്നുമുള്ള കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. എന്നാല്‍ ഇത്തരത്തിലുള്ള എടുത്ത ചാടി വേണ്ട വിധത്തിലുള്ള പഠനവും പ്രായോഗികതയുമില്ലാത്ത തീരുമാനങ്ങള്‍ ഈ മാലിന്യപ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും കെ.ജെ.ആന്റണി പറഞ്ഞു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കുന്നത് കൊണ്ട് മാത്രം മാലിന്യപ്രശ്‌നത്തിന് പരിഹാരം ആകില്ല. സമ്പൂര്‍ണമായ നിരോധനമാണ് പരിഹാരം. അതിന് കൃത്യമായ പഠനങ്ങളിലൂടെയുള്ള നടപടികള്‍ വേണം. പ്ലാസ്റ്റികിന് ബദലായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടേയും മറ്റും ഉപയോഗം പൂര്‍ണമായി നിരോധിക്കുന്നതിന്റെ ഭാഗമായി 15 ദിവസത്തിനുള്ളില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍നിന്ന് മാറ്റാനാണ് നിര്‍ദേശം. എന്നാല്‍ പകരം സംവിധാനങ്ങള്‍ ഒരുക്കാതെ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന തീരുമാനം ഏകപക്ഷീയമായി എടുക്കുന്നത് വ്യാപാരികളെ ഉപദ്രവിക്കുന്ന തീരുമാനമാണെന്ന് കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി അബ്ദുള്‍ വാഹിദ് പറഞ്ഞു. മുന്‍കൂട്ടി വാങ്ങിവച്ചിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും ക്യാരിബാഗുകളും 15 ദിവസത്തിനുള്ളില്‍ മാറ്റുക എന്നത് അപ്രായോഗികമാണ്.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് പകരം മറ്റു സംവിധാനങ്ങള്‍ എന്താണെന്ന് കണ്ടെത്തി അത് വ്യാപാരികളുമായി സംസാരിച്ച് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ആവശ്യത്തിന് സമയം നല്‍കികൊണ്ടുവേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാല്‍ അംഗീകരികരിക്കില്ലെന്നും അബ്ദുള്‍ വാഹിദ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനത്തിനെതിരേ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഓള്‍ കേരള പ്ലാസ്റ്റിക് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യനീക്കത്തില്‍ കാണിക്കുന്ന അലംഭാവം മൂലം നിരത്തുകളില്‍ മാലിന്യം നിറയുന്നതിനു മറപിടിക്കാന്‍ പ്ലാസ്റ്റിക്കിനെ പഴിചാരാന്‍ അധികൃതര്‍ വ്യഗ്രത കാണിക്കുന്നത് തികച്ചും അപലപനീയമാണ്.
സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭകളിലും പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വ്യാപാരികളും ഉത്പാദകരും പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നും ഓള്‍ കേരള പ്ലാസ്റ്റിക് ഡീലേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.ദിവസേന പതിനായിരക്കണക്കിന് കുപ്പിവെള്ളമാണ് കൊച്ചിനഗരത്തില്‍ വിറ്റഴിയുന്നത്. ഈ പ്ലാസ്റ്റിക് കുപ്പിവെള്ളക്കുപ്പികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് പാല്‍ കവറുകള്‍, പലഹാരങ്ങളും പൊതിഞ്ഞെത്തുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ഉയര്‍ത്തുന്ന ഭീഷണിയും.ഓണക്കാലമാകുന്നതോടെ നഗരത്തിലെ കച്ചവടം നിലവിലുള്ളതിനേക്കാള്‍ പതിന്മടങ്ങായി വര്‍ധിക്കും. നൂറുകണക്കിന് തുണിക്കടകളടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ എറണാകുളം മാര്‍ക്കറ്റിലടക്കം ഉണ്ട്.
ഈ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന പ്ലാസ്റ്റിക് കവറുകളും മറ്റും നഗരത്തിലുണ്ടാക്കുന്ന മാലിന്യപ്രശ്‌നം കണക്കിലെടുക്കാതെ 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ മാത്രം നിരോധിക്കുന്നത് പ്രായോഗികവും പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരവും ആണെന്ന് പറയാന്‍ സാധിക്കില്ലെന്ന വിമര്‍ശനവുമുണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും വ്യക്തിഗത സ്ഥാപന ഉടമകളും 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് തീരുമാനം. പ്ലാസ്റ്റിക് സാധനങ്ങള്‍ അലസമായി വലിച്ചെറിയുന്നവര്‍ക്കെതിരെ ‘സ്‌പോട്ട് ഫൈന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.