ഭൂചലനം ആവര്‍ത്തിക്കുന്ന പട്ടാമ്പി, ചെറുതുരുത്തി പ്രദേശങ്ങളില്‍ കരിങ്കല്‍, ചെങ്കല്‍ക്വാറി വ്യാപകം

klm-karinkalഷൊര്‍ണൂര്‍: ഭൂചലനം ആവര്‍ത്തിക്കുന്ന പട്ടാമ്പി, ചെറുതുരുത്തി പരിസരപ്രദേശങ്ങളില്‍ സകല നിയന്ത്രണങ്ങളും മറികടന്ന് കരിങ്കല്‍, ചെങ്കല്‍ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു. ഇവിടത്തെ ഭൂചലന നിരീക്ഷണകേന്ദ്രം പ്രവര്‍ത്തനരഹിതായി.തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി, ദേശമംഗലം, തലശേരി എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തിരുമിറ്റക്കോട്, തൃത്താല പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നത്്.

ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലാണ് ഭൂമികുലുക്കം സംംഭവിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തുടര്‍ചലനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ കഴിഞ്ഞവര്‍ഷം ചെറുതുരുത്തി തലശേരിയില്‍ ഭൂചലന നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ കേന്ദ്രം പ്രവര്‍ത്തനരഹിതമാണ്.
മേല്‍പറഞ്ഞ സ്ഥലങ്ങളിലെല്ലാം സകല നിയന്ത്രണങ്ങളും മറികടന്നാണ് കരിങ്കല്‍ക്വാറികളും ചെങ്കല്‍ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഭൂമിതുരന്നും സ്‌ഫോടനം നടത്തിയും ആര്‍ത്തിയുടെ കൈകള്‍ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനം ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 2.4 ചലനമാണ് രേഖപ്പെടുത്തിയത്. ശക്തമായ മുഴക്കവും മൂന്നുസെക്കന്‍ഡോളം നീളുന്ന വിറയലോടുകൂടിയ കുലുക്കവുമാണ് അനുഭവപ്പെട്ടത്.വരവൂര്‍, ആറങ്ങോട്ടുകര, ചെറുതുരുത്തി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ചിലയിടങ്ങളില്‍ ഭൂമിക്കടിയില്‍നിന്നും വലിയ ശബ്ദത്തോടെയുള്ള ചലനമാണ് അനുഭവപ്പെട്ടത്.

മുന്‍കാലത്തേതുപോലെ വര്‍ഷക്കാലത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്. സാധാരണയില്‍നിന്നും വിഭിന്നമായി കുറച്ചുകൂടി ശക്തമായ കുലുക്കമാണ് ഇത്തവണയുണ്ടായത്. 1990-91 കാലഘട്ടത്തില്‍ ദേശമംഗലം അടക്കമുള്ള പ്രദേശങ്ങളില്‍ ഭൂചലനം നിരന്തരമായി സംഭവിക്കാറുണ്ടായിരുന്നു.  ഇപ്പോള്‍ വീണ്ടും ഭൂചലനങ്ങള്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയുംവേഗം ഭൂചലനനിരീക്ഷണകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts