ഭൂട്ടാനില്‍ നിന്നു ബാലനെ തട്ടിക്കൊണ്ടുപോയ സംഘം ബംഗളുരുവില്‍ പിടിയില്‍

policeബംഗളുരു: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പതിനാറുകാരനെ ഭൂട്ടാനില്‍നിന്നു കടത്തിക്കൊണ്ടുപോയി 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആസാം സ്വദേശികളായ മൂന്നംഗസംഘത്തെ ബംഗളൂരുവില്‍നിന്നു പോലീസ് പിടികൂടി.

ബോബന്‍ മുഷായി(43), ജെല്‍സണ്‍ ബോസ്‌മൊതോരി(20), നര്‍സ്‌വാന്‍ നര്‍ജരി(25)എന്നിവരെ ആസാം പോലീസാണ് അറസ്റ്റ് ചെയ്തത്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ പ്രവര്‍ത്തകരാണിവര്‍.

ഫെബ്രുവരി 22ന് ഭൂട്ടാനിലെ സാന്‍തന്‍ഗ്ലിംഗില്‍ പന്നിഫാമില്‍നിന്നാണ് അജിത്‌റോയി(16)യെ സംഘം തട്ടിക്കൊണ്ടുപോയത്. അച്ഛന്‍ ബോല്‍ ബഹാദുര്‍ സുഭായെ തോക്കില്‍മുനയില്‍ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ടുപോയത്.

രാത്രി പന്നികള്‍ക്ക് ആഹാരം കൊടുക്കുന്നതിനിടെയായിരുന്നു അക്രമം. കുട്ടിയെ ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചിരാഗ് വനത്തിലെത്തിച്ച് അഞ്ചുദിവസം മരത്തില്‍ കെട്ടിയിട്ടു. 20 ലക്ഷം രൂപ നല്കിയാല്‍ വിട്ടയയ്ക്കാമെന്നു ബോല്‍ ബഹാദൂറിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടെ, ബോല്‍ ബഹാദൂര്‍ ചിരാഗ് പോലീസില്‍ പരാതി നല്കി. 20 ലക്ഷം രൂപ നല്കിയപ്പോള്‍ കുട്ടിയെ വിട്ടുകിട്ടിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു.

ഇവര്‍ ബംഗളൂരിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ആസാം പോലീസ് ഇവിടെത്തിയത്. ബംഗളൂരു പോലീസിന്റെ സഹായത്തോടെയാണ് അക്രമികളുടെ ഒളിത്താവളം കണ്ടെത്തിയത്‌

Related posts