മദ്യം വരുത്തുന്ന വിന! ചങ്ങനാശേരി നഗരത്തിലെ കൊലപാതകം: പ്രതി പിടിയില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

Crimeചങ്ങനാശേരി: കുപ്രസിദ്ധ പോക്കറ്റടി, പിടിച്ചുപറി സംഘത്തില്‍പ്പെട്ട ളായിക്കാട് പ്രകാശ് (50) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രകാശിന്റെ കൂട്ടാളി അ റസ്റ്റില്‍. ചങ്ങനാശേരി സ്വദേശിയും ഇപ്പോള്‍ മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് താമസക്കാരനുമായ പുതുപ്പറമ്പില്‍ സന്തോഷ്  എന്നുവിളിക്കുന്ന പിണ്ടി സന്തോഷ് (41) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ ടിബി റോഡില്‍ നിന്നാണ് പിടികൂടിയത്.

ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സിഐ സക്കറിയാ മാത്യു, എസ്‌ഐ സിബി തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്‌ഐ കെ.കെ. റെഡി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ബിജിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരമധ്യത്തിലെ ചെമ്പരത്തി റോഡിലുള്ള ബിവറേജസ് മദ്യശാലയ്ക്കു സമീപമുള്ള കടയുടെ പിന്നിലാണ് ളായിക്കാട് പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പ്രതി സന്തോഷ് ബിവറേജസ് മദ്യശാലയ്ക്കു സമീപം ഇരുന്ന് മദ്യം കഴിക്കുമ്പോള്‍ ആ വഴി വന്ന ളായിക്കാട് പ്രകാശ് ഇയാളോട് മദ്യം ആവശ്യപ്പെട്ടു. മദ്യം തരില്ലെന്ന് സന്തോഷ് പറഞ്ഞു. ഇതേച്ചൊല്ലി സന്തോഷും പ്രകാശും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.

സന്തോഷിന്റെ ഭാര്യ സത്യപാലന്‍ എന്നയാളോടൊപ്പം ഒളിച്ചോടിയ സംഭവം പ്രകാശ് സന്തോഷിനോടു ചോദിച്ച് കളിയാക്കി. ഇതേച്ചൊല്ലിയും വാക്കേറ്റം കടുത്തു. ഇവര്‍ തമ്മില്‍ കയ്യേറ്റവും ഉണ്ടായി. സന്തോഷ് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് പ്രകാശിന്റെ നെഞ്ചില്‍ കുത്തി. പ്രകാശ് നിലത്തുവീഴുന്നതു കണ്ട് സന്തോഷ് രക്ഷപ്പെട്ടു. അല്പം സമയം കഴിഞ്ഞ് സന്തോഷ് തിരികെയെത്തിയപ്പോള്‍ പ്രകാശ് മരിച്ചതായി കണ്ടെത്തി. ഇതിനുശേഷം പ്രകാശ് മരിച്ചതായി സന്തോഷ് പല സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഓടിക്കൂടിയ ആളുകളാണ് സംഭവം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്.

നെഞ്ചിലേറ്റ കുത്തിലൂടെ ഹൃദയത്തിലുണ്ടായ മുറിവും രക്തം വാര്‍ന്നൊഴുകിയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ബിവറേജസ് മദ്യശാലയ്ക്കു സമീപത്തുള്ള കിണറ്റില്‍ സന്തോഷ് കത്തി ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു.

സന്തോഷിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ പ്രകാശിനെ കുത്തിക്കൊലപ്പെടുത്തിയതായി സന്തോഷ് മൊഴിനല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ പോലീസ് സംഘം സന്തോഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കിണറ്റില്‍നിന്നും കത്തി കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts