മലബാറിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് കാലിക്കട്ട് വാഴ്‌സിറ്റിയില്‍ ഒരുങ്ങുന്നു

KNR-TRACK തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം അവസാനഘട്ടത്തില്‍. അഞ്ചരക്കോടി രൂപ ചെവലില്‍ നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. നിര്‍മാണ ജോലി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ട്രാക്ക് കായിക താരങ്ങള്‍ക്ക് തുറന്നുകൊടുക്കും

മലബാറിലെ രണ്ടാമത്തേതും മലപ്പുറം ജില്ലയിലെ ആദ്യത്തേതുമായ സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമായാല്‍ വിവിധ ദേശീയ, അന്തര്‍ദേശീയ മീറ്റുകള്‍ക്കും കാലിക്കട്ട് സര്‍വകലാശാല വേദിയാകും. കേന്ദ്ര യുവജന കായിക മന്ത്രാലയം അര്‍ബന്‍ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്കീമില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ചരക്കോടി ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക്ക് പണിതത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പോളിടാന്‍ എന്ന ജര്‍മന്‍ കമ്പനിയാണ് ട്രാക്ക് ഒരുക്കുന്നത്.

മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിന്റെ കാലത്ത് ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുബന്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സിന്തറ്റിക് ട്രാക്കിന് ശ്രമം തുടങ്ങിയത്. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സിന്‍ഡിക്കറ്റിലെ സ്‌പോര്‍ട്‌സ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ടി.പി. അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ വിസിയുടെ പിന്തുണയോടെ സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. ട്രാക്കിനു പുറമേ സര്‍വകലാശാല സ്റ്റേഡിയത്തിനു സമീപത്തായി 2.25 കോടി ചെലവില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലും കായിക താരങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Related posts