മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി രംഗത്ത്

klm-RUPEESകൊല്ലം: എസ്എന്‍ഡിപി യോഗം നടപ്പിലാക്കിയ മൈക്രോഫിനാന്‍സ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.സംസ്ഥാനത്ത് ഉടനീളം ഏറ്റവും കുറഞ്ഞത് 1500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.പദ്ധതി പ്രകാരം പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 60,000 കോടിയില്‍പ്പരം രൂപ വിവിധ യൂണിയനുകള്‍ വഴി രൂപീകരിച്ച 80,000 യൂണിറ്റുകള്‍ വഴി വായ്പ എടുത്തിട്ടുണ്ട്.

ഇവയില്‍ നല്ലൊരു പങ്കും വ്യാജ യൂണിറ്റുകളാണ്. ഇതിനുവേണ്ടി നിരവധി വ്യാജരേഖകളും ചമയ്ക്കുകയുണ്ടായി. ജനിച്ചിട്ടില്ലാത്തവരുടെ പേരില്‍ പോലും വായ്പ എടുത്ത് പണം തട്ടിയിട്ടുണ്ട്.പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുപത്ത വായ്പാ തട്ടിപ്പില്‍ വിജിലന്‍സ് നടപടികള്‍ നടന്നുവരികയാണ്. അഞ്ച് കോടി രൂപയുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ 80 ലക്ഷം രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ട് കഴിഞ്ഞു. 15 കോടി രൂപയുടെ കണക്കുകള്‍ നോക്കുമ്പോള്‍ ബാക്കി അറിയാമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.’

ചെങ്ങന്നൂര്‍, അടിമാലി, കരുനാഗപ്പള്ളി, കോട്ടയം എന്നിവിടങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ചെങ്ങന്നൂരില്‍ മാത്രം മൂന്നുകോടിയുടെ തട്ടിപ്പാണ് പുറത്തായിട്ടുള്ളത്. 15 പേര്‍ക്കെതിരേ ഇവിടെ പോലീസ് കോടതി നിര്‍ദേശാനുസരണം കേസെടുത്തിട്ടുണ്ട്.രണ്ടുലക്ഷം രൂപ വായ്പ ചോദിക്കുന്ന യൂണിറ്റുകള്‍ക്ക് അഞ്ചുലക്ഷം വായ്പ എടുക്കും. ഇതില്‍ രണ്ടുലക്ഷം യൂണിറ്റിന് നല്‍കിയ ശേഷം ബാക്കി നേതാക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്.ഈ വായ്പയുടെ തിരിച്ചടവ് കാലാവധി നാല് വര്‍ഷമാണ്. എന്നാല്‍ കാലാവധി രണ്ടുവര്‍ഷമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യൂണിറ്റുകളില്‍ നിന്ന് വായ്പയും പലിശയും കൃത്യമായി വാങ്ങി അത് നേതാക്കള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു.

ഇപ്രകാരം വായ്പ എടുക്കുന്ന യൂണിറ്റുകളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത് 12 ശതമാനം പലിശയാണ്. പക്ഷേ നേതാക്കള്‍ ഇവരില്‍ നിന്ന് 16 മുതല്‍ 24 ശതമാനം വരെയാണ് പലിശയിനത്തില്‍ കൊള്ളയടിക്കുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി ഭാരവാഹികളായ എഡ്വ.എസ്.ചന്ദ്രസേനന്‍, അഡ്വ.സി.എന്‍.ബാലന്‍, സുനില്‍ വള്ളിയില്‍, രാജന്‍.പി, ആര്‍.രാജു, പ്രാക്കുളം മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related posts