രവീന്ദ്രന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി

alp-crimeമഞ്ചേരി: തിരൂര്‍ ബിപി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്ര (35)നെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ പൂര്‍ത്തിയായി. തിരൂര്‍ സ്വദേശികളും എന്‍ഡിഎഫ് പ്രവര്‍ത്തകരുമായ മംഗലം ആദില്‍, കണ്ണങ്കുളം മുഹമ്മദ് ജാസിം, തലക്കാട് സക്കീര്‍ ഹുസൈന്‍, മംഗലം മുഹമ്മദ് മുസ്തഫ, തലക്കാട് അഹമ്മദ് നസീം, നിറമരുതൂര്‍ റഷീദ്, കണ്ണങ്കുളം യാഹു എന്ന ബാവ, തലക്കടത്തൂര്‍ ചെറിയമുണ്ടം കുഞ്ഞീതു എന്നിവരാണ് കേസിലെ പ്രതികള്‍.2007 ജനുവരി 21ന് രാത്രി 8.15ന് ബിപി അങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിന് മുന്‍വശത്താണ് സംഭവം.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ തിരൂര്‍ ആമപ്പാറക്കല്‍ യാസറി (39)നെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രവീന്ദ്രനെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. ഈ രാഷ്ട്രീയ വിരോധം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബിപി അങ്ങാടിയിലെ ജാറം നേര്‍ക്ക് തലേന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി എത്തി രവീന്ദ്രനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

59 സാക്ഷികളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരൊഴികെയുള്ള സാക്ഷികളുടെ വിസ്താരം ജഡ്ജി പി.എസ് ശശികുമാര്‍ മുമ്പാകെ പൂര്‍ത്തിയായി.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ.മഞ്ചേരി നാരായണനും പ്രതികള്‍ക്കു വേണ്ടി അഡ്വ. കാഞ്ഞങ്ങാട് സി.കെ.ശ്രീധരനും ഹാജരായി.

Related posts