റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നു; സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…

SSSചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തി. ചോലായിമേട് സ്വദേശി എസ്.സ്വാതി (24) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം നുങ്കമ്പക്കം റെയില്‍വേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ 6.30-നായിരുന്നു സംഭവം. ജോലിക്ക് പോകാന്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെയാണ്. രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയുടെ അടുത്തേയ്ക്ക് പച്ച ഷര്‍ട്ടും കറുത്ത പാന്റും അണിഞ്ഞ യുവാവ് എത്തി. പിന്നീട് ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവ് തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നിലത്ത് വീണുപോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം കണ്ടു ഞെട്ടിത്തരിച്ച മറ്റുള്ളവര്‍ അല്‍പ നേരത്തേയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ നിന്നു. ഈ സമയം അക്രമി സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.

യുവതിയുടെ കഴുത്തിലും മുഖത്തുമാണ് കൂടുതല്‍ വെട്ടേറ്റത്. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജോലിക്ക് പോകാന്‍ യുവതി എല്ലാ ദിവസവും എത്തുന്ന സ്റ്റേഷനാണിത്. കമ്പനി ബസിലാണ് ഇവര്‍ പതിവായി മടങ്ങിയെത്തുന്നത്. പതിവ് പോലെ പിതാവ് യുവതിയെ വാഹനത്തില്‍ സ്റ്റേഷനില്‍ വിട്ടു നിമിഷങ്ങള്‍ക്കകമാണ് ആക്രമണം നടന്നത്.

സ്വാതിയെ വ്യക്തിപരമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ഇല്ലാത്തതിനാല്‍ കൊലപാതകിയുടെ ദൃശ്യങ്ങളും ലഭ്യമായില്ല. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിന് ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ചെന്നൈയ്ക്ക് സമീപം വ്യാസര്‍പാഡിയില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവവുമുണ്ടായിരുന്നു.

Related posts