റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്നു താളംപിടിച്ച് നുറുങ്ങുഗാനം പാടിയ കുഞ്ഞുമനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല; ‘പിണങ്ങാതെ’ താളംപിടിച്ച് തമ്പാന്നൂര്‍ സുരേഷ്

Sureshകൊല്ലം: സന്ധ്യ മയങ്ങിയ നേരത്ത് പരവൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലിരുന്നു താളംപിടിച്ച് നുറുങ്ങുഗാനം പാടിയ കുഞ്ഞുമനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരത്തേക്കുള്ള അവസാന ട്രെയിനായ വേണാട് എക്‌സ്പ്രസും കടന്നുപോയപ്പോള്‍ സ്റ്റേഷന്‍ പൊതുവേ വിജനമായിരുന്നു. ഈ നിശബ്തയിലാണ് തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി സുഹൃത്തിനൊപ്പമിരുന്ന് താളംപിടിച്ച് പാട്ടുപാടിയത്.

മുത്തേ, പൊന്നേ പിണങ്ങല്ലേ…. എന്തേ കുറ്റം ചെയ്തു ഞാന്‍…. എന്ന പാട്ട് അല്‍പ്പം ഉച്ചത്തിലായപ്പോള്‍ അത് ആരുടെയൊക്കെയോ ചെവിയിലുടക്കി. എവിടെയോ കേട്ടുമറഞ്ഞ ശബ്ദം. അവര്‍ അടുത്തെത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നുറുങ്ങ് പാട്ടിലൂടെ മലയാളിയുടെ ഹരമായി മാറിയ സാക്ഷാല്‍ തമ്പാനൂര്‍ സുരേഷ് കണ്‍മുമ്പില്‍. ആരാധകര്‍ ചുറ്റും കൂടിയിട്ടും സുരേഷ് പാട്ട് നിര്‍ത്തിയില്ല… മുത്തേ പൊന്നേ പിണങ്ങല്ലേ…….

കഴിഞ്ഞദിവസം കൊല്ലത്ത് നടന്ന കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് വേണാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോയ സുരേഷ് യാദൃശ്ചികമായാണ് പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട പത്രപ്രവര്‍ത്തക സുഹൃത്തുമായി സംസാരിച്ചിരക്കവേ ട്രെയിന്‍ മയ്യനാട് എത്തിയപ്പോള്‍ സുരേഷിന്റെ സുഹൃത്ത് അഡ്വ.സജി തങ്കപ്പന്റെ ഫോണ്‍ വിളിയെത്തി.

ട്രെയിന്‍ മയ്യനാട് വിട്ടു എന്നു പറഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷനായ പരവൂരില്‍ ഇറങ്ങാനുള്ള സജിയുടെ നിര്‍ദേശത്തിന് സുരേഷ് എതിരു പറഞ്ഞില്ല. അങ്ങനെയാണ് തമ്പാന്നൂരുകാരന്‍ പരവൂരിന്റെ പടിയിറങ്ങിയത്. മേല്‍പ്പാലമിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ പരിചയക്കാരന് ഒരാഗ്രഹം. ആറാംക്ലാസുകാരി മകള്‍ ഗൗരിലക്ഷ്മിക്ക് സുരേഷ് അങ്കിളിന്റെ പാട്ട് കേള്‍ക്കണം. ഗൗരിയെ ഫോണില്‍ വിളിച്ച് സുരേഷ് സംസാരിച്ചു. പിന്നെ പാട്ടുതുടങ്ങി. പാട്ടുപാടി തീര്‍ന്നപ്പോള്‍ സുരേഷിന്റെ വക ഉപദേശവും- മോളേ നന്നായി പഠിക്കണം.

തുടര്‍ന്ന് ചുറ്റും കൂടി നിന്നവരുമായി സൗഹൃദ സംഭാഷണം. ദേവരാഗത്തിന്റെ രാജശില്‍പ്പി ജി.ദേവരാജന്‍ മാസ്റ്റര്‍ അന്ത്യവിശ്രമം കൊള്ളുന്നത് പരവൂര്‍ റെയില്‍വേ സ്റ്റേഷന് അല്‍പ്പം അകലെയാണെന്ന് പറഞ്ഞപ്പോള്‍ സുരേഷിന് അത്ഭുതം. ദേവരാജന്‍ മാസ്റ്റര്‍ വടക്കന്‍ പറവൂര്‍ സ്വദേശിയാണെന്നാണ് ആ നിമഷം വരെയും സുരേഷ് വിശ്വസിച്ചിരുന്നത്.

എങ്കില്‍ ദേവരാജ സ്മൃതിമണ്ഡപം പോയി കാണാമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ മുനിസിപ്പല്‍ നെഹ്‌റു പാര്‍ക്ക് അടച്ചുപോയതിനാല്‍ അതിന് സാധിച്ചില്ല. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ കയറി സ്റ്റേഷന്‍ മാസ്റ്ററെയും സഹപ്രവര്‍ത്തകരെയും നേരില്‍കണ്ട് പരിചയപ്പെട്ടു. തന്റെ അച്ഛന് റെയില്‍വേയിലായിരുന്നു ജോലി എന്ന് സുരേഷ് പറഞ്ഞപ്പോള്‍ അവര്‍ക്കും അത്ഭുതമായി.

ആക്ഷന്‍ ഹീറോ തമ്പാനൂര്‍ സുരേഷ് അവര്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. പരിചയപ്പെട്ടവര്‍ക്കെല്ലാം സ്‌നേഹവും ചെറുചിരിയും സമ്മാനിച്ച് സുരേഷ് സുഹൃത്തിന്റെ കാറിലേക്ക് കയറി. എല്ലാവരെയും കൈവീശി യാത്രയാകുംമുമ്പ് സുരേഷ് പറഞ്ഞു-ഒരു ദിവസം ഞാന്‍ വരും ദേവരാജകുടീരം സന്ദര്‍ശിക്കാന്‍. അന്ന് കാതോട് കാതോരം കഥകള്‍ പറയാം, അതുവരെ മുത്തേ പൊന്നേ പിണങ്ങല്ലേ……..

Related posts