റോണോയുടെ വിഷുക്കൈനീട്ടം

sp-ronoiമാഡ്രിഡ്: വൂള്‍ഫ്‌സ്ബര്‍ഗിനെ കൂട്ടക്കുരുതി നടത്തുമെന്ന പ്രഖ്യാപനം വെറുംവാക്കല്ലെന്നു ക്രിസ്റ്റ്യനോ റൊണാള്‍ഡോ തെളിയിച്ചു. റോണോ മുന്നില്‍നിന്നു നയിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയിലേക്ക് റയല്‍ മാഡ്രിഡ് കുതിച്ചു. പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റിയും അവസാന നാലിലെത്തി.

ഗാലറിയില്‍ നിറഞ്ഞ എഴുപതിനായിരത്തിലധികം കാണികളുടെ ആവേശം ഒട്ടും ചോരാതെ റയല്‍ കളത്തിലും പുറത്തെടുത്തപ്പോള്‍ ജയം എതിരില്ലാത്ത മൂന്നു ഗോളിന്. മൂന്നു ഗോളും റൊണാള്‍ഡോയുടെ വകയായിരുന്നു. 15, 17, 77 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരം വൂള്‍ഫ്‌സ്ബര്‍ഗിന്റെ വലയില്‍ നിറയൊഴിച്ചത്.ഇരുപാദങ്ങളിലുമായി റയലിന്റെ ജയം 3-2ന്.

ആദ്യ പാദത്തില്‍ ഫോക്‌സ്‌വാഗന്‍ അരീനയിലെ ജയത്തിന്റെ ആവേശത്തില്‍ റയലിനെ നേരിടാനെത്തിയ വൂള്‍ഫ്‌സ്ബര്‍ഗ് ഒരിക്കലും മറക്കാത്ത രാത്രിയാണ് സ്പാനിഷ് തലസ്ഥാന നഗരിയില്‍ സംഭവിച്ചത്. വൂള്‍ഫ്‌സ്ബര്‍ഗിന് ഒരവസരം പോലും നല്‍കാത്ത കളിയായിരുന്നു റയലിന്റേത്. കഴിഞ്ഞ അഞ്ചു ചാമ്പ്യന്‍സ് ലീഗിലും ആദ്യപാദം എവേ ഗ്രൗണ്ടില്‍ തോറ്റശേഷം സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ ഇതുവരെ റയലിനു ജയിക്കാനായിട്ടില്ല. ഈ മോശം റിക്കാര്‍ഡും റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനത്തിനു മുന്നില്‍ വഴിമാറി.

കണക്കിലെ കളിയിലും റയലായിരുന്നു മുന്നില്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കാര്യത്തിലും വല ലക്ഷ്യമാക്കി തൊടുക്കുന്ന കാര്യത്തിലും റയല്‍ ജര്‍മന്‍ ക്ലബ്ബിനെ മറികടന്നു. മത്സരത്തിന്റെ തുടക്കം മുതലേ റയിലിന്റെ ആധിപത്യമായിരുന്നു. സെര്‍ജിയോ റാമോസിന്റെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടി തെറിക്കുന്നത് തുടക്കത്തില്‍ കാണാനായി.

പതിനഞ്ചാം മിനിറ്റില്‍ റയലിന്റെ ആക്രമണത്തിന്റെ ഫലം കണ്ടു. ക്ലോസ് റേഞ്ചിലൂടെ റൊണാള്‍ഡോ റയലിനെ മുന്നിലെത്തിച്ചു. ഡാനി കര്‍വയലിന്റെ ക്രോസില്‍ പോര്‍ച്ചുഗീസ് താരം വല കുലുക്കി. ഒരു മിനിറ്റ്് 26 സെക്കന്‍ഡിനുള്ളില്‍ റോണോ വീണ്ടും ആഞ്ഞടിച്ചു. വൂള്‍ഫ്‌സ്ബര്‍ഗ് ഗോള്‍ കീപ്പര്‍ ഡിയേഗോ ബെനാജിലോയെ കടന്ന് റോണോയുടെ ഹെഡര്‍ വലയില്‍. ഇത്തവണ ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കിന്റെ ഫലമായിരുന്നു. ഇരുപാദത്തിലെയും ഗോള്‍നില ഒപ്പമായതോടെ വൂള്‍ഫ്‌സ്ബര്‍ഗും ഉണര്‍ന്നു. ലൂയിസ് ഗുസ്താവോയുടെ ഒരു ഷോട്ട് കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തി. 31-ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്ലര്‍ പരിക്കേറ്റ് പുറത്തായത് ജര്‍മന്‍ ക്ലബ്ബിനു തിരിച്ചടിയായി. എന്നാല്‍ അഗ്രഗേറ്റ് ലീഡ് ഉയര്‍ത്താനായി വൂള്‍ഫ്‌സ്ബര്‍ഗിന്റെ ശ്രമങ്ങള്‍ നവാസും റാമോസും തകര്‍ത്തു. 59-ാം മിനിറ്റില്‍ വൂള്‍ഫ്‌സ്ബര്‍ഗ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ലൂക്കാ മോഡ്രിച്ചിന്റെ ക്രോസ് സന്ദര്‍ശക താരം ജോഷ്വാ ഗിലാവൂഗിയില്‍നിന്നും പന്ത് സ്വന്തം വലയിലേക്കു പോകുകയായിരുന്നു. എന്നാല്‍ ഗോളി ബെനാജിലോ ഉടനടി സ്വന്തം വല കാത്തു. ഇതിനുശേഷം റാമോസിന്റെ ഹെഡര്‍ വലയില്‍ പതിക്കാതെ പോകുന്നതും കാണേണ്ടിവന്നു. അവസാനം റയല്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മോഡ്രിച്ചിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ഗുസ്താവോയ്ക്കു മഞ്ഞ കാര്‍ഡ്. റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി വല കുലുക്കി. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ നേടുന്ന പതിനാറാം ഗോളായിരുന്നു അത്. ഒരു ഗോള്‍ അടിച്ച് ജയിക്കാന്‍ വൂള്‍ഫ്‌സ്ബര്‍ഗ് ശ്രമം തുടര്‍ന്നു എന്നാല്‍ റയല്‍ പ്രതിരോധം കടന്നു പോകാന്‍ അവര്‍ക്കായില്ല.

Related posts