വളയത്ത് വീണ്ടും പേപ്പട്ടി; ജനം ഭീതിയില്‍

EKM-DOGനാദാപുരം: പേപ്പട്ടിയും കുറുക്കനും ഒരു നാടിന് ശല്യമായി മാറി. അധികൃതര്‍ നിസ്സംഗതയിലായത് ജനത്തിന് പരിഭ്രാന്തി വര്‍ധിക്കാനിടയായി.  വളയം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മാസങ്ങളായി  പേപ്പട്ടിയേയും കുറുക്കനേയും ഭയന്ന് ജനം ഭീതിയില്‍ കഴിയുന്നത്. കാല്‍നടയാത്ര ഇവിടെ അസാധ്യമായി. വിദ്യാര്‍ഥികളെ സ്കൂളിലയക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ രാവിലെ മുതല്‍ വളയം യുപി സ്കൂള്‍ പരിസരങ്ങളിലും,തലപ്പൊയില്‍ ഭാഗങ്ങളിലും പേപ്പട്ടി വിഹരിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരുടെ പിന്നാലെ ഓടിയ പേപ്പട്ടി വീടുകളിലേക്കും ഓടി കയറിയത് പരിഭ്രാന്തിക്ക് കാരണമായി.

പട്ടിയുടെ പിന്നാലെ വടിയുമായി ജനം പിന്തുടര്‍ന്നതിനിടയില്‍ പേപ്പട്ടി പുതിയകുളത്തുങ്കല്‍ രാധാകൃഷ്ണന്റെ വീടിനകത്തേക്ക് കയറി. വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിനകത്തേക്ക് കയറിയ പട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ തല്ലിക്കൊന്നു. രണ്ട് മാസത്തിനുള്ളില്‍ അമ്പതില്‍ പരം പേരെയാണ് മേഖലയില്‍ പട്ടി കടിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടേയും കുറുക്കന്റേയും കടിയേറ്റിരുന്നു. 26ഓളം പശുക്കള്‍ ഇതിനകം പേയിളകി ചാവുകയും ചെയ്തിട്ടുണ്ട്.

പ്രതിരോധ കുത്തിവയ്പുകള്‍ ഊര്‍ജിതമാക്കിയെങ്കിലും പേപ്പട്ടിശല്യം ഒഴിവാക്കാന്‍ അധികൃതരുടെ  ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രതിരോധ കുത്തിവയ്‌പെടുക്കുന്നവര്‍ വിശ്രമിക്കേണ്ടതിനാല്‍ തൊഴിലിന് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതുമൂലം ചില വീടുകളില്‍ സാമ്പത്തിക പ്രയാസം ചില്ലറയല്ല.

Related posts