വിത്തുപാകിയശേഷം കൃഷിചെയ്യാനാകാത്ത കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന്

pkd-padamഇരിങ്ങാലക്കുട: എടക്കുളം പെരുവല്ലിപ്പാടത്ത്  ഹെക്ടര്‍ സ്ഥലത്ത് മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കി വിത്ത് പാകിയശേഷം കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് അടിയന്തിര ആശ്വാസം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.     വിരുപ്പ്, മുണ്ടകന്‍ വിളയിറക്കിയിരുന്ന ഈ പാടശേഖരത്ത് ഇപ്പോള്‍ മുണ്ടകന്‍ കൃഷി മാത്രമാണ് ചെയ്തുവരുന്നത്. മറ്റു ജലസേചന സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഷണ്‍മുഖം കനാലിലെ വെള്ളം പമ്പുചെയ്താണ് കൃഷി ചെയ്യുന്നത്.

എന്നാല്‍ മഴകുറവുമൂലം കനാലില്‍ വെള്ളം കുറഞ്ഞതിനാല്‍ കനാലില്‍ താല്‍ക്കാലികമായി ഒരു ബണ്ട് കെട്ടി പമ്പിംഗ് തുടര്‍ന്നാണ് നിലം ഒരുക്കിയതും  ഞാറ്റടിയില്‍ വിത്ത് പാകുകയും ചെയ്തത്. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ മലിനജലം ശുദ്ധീകരിക്കാതെ കനാലിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പാവപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന കനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ചതിനാല്‍ ബണ്ട് പൊട്ടിക്കുകയും പമ്പിംഗ് മുടങ്ങുകയും നിലമൊരുക്കിയ കൃഷിക്കാര്‍ ഞാറ് പറിച്ച് നടാന്‍ കഴിയാതെ കൃഷി ഉപേക്ഷിക്കുകയും ചെയ്തു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കടം വാങ്ങി വന്‍ തുക ചെലവാക്കിയ നാമമാത്ര ചെറുകിട കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഷണ്‍മുഖം കനാല്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നതിനാല്‍ പൂമംഗലം പടിയൂര്‍ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്ക് നഗര പ്രദേശത്തെ മാലിന്യം വ്യാപിക്കാതിരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശുദ്ധീകരിച്ചശേഷം മാത്രം കനാലിലേക്ക് വെള്ളം ഒഴുക്കി വിടാവു എന്ന് കെ.വി. ജിനരാജദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തില്‍ നഗരസഭയോട് അഭ്യര്‍ഥിച്ചു. പി.കെ. സുനില്‍ലാല്‍, എ.വി. ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Related posts