വിരാടമഹിമ

sp-viradമൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്‍മാരായ വിരാട് കോഹ്ലിയും മഹേന്ദ്രസിംഗ് ധോണിയും ഇന്ത്യക്കു വിജയം ഒരുക്കി. മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ധോണിയും കൂട്ടരും അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലെത്തി. കോഹ്ലി പുറത്താകാതെ നേടിയ 154 റണ്‍സും ധോണിയുടെ 80 റണ്‍സും ഇന്ത്യയെ മികച്ച ജയത്തിലേക്കു നയിച്ചു. മനീഷ് പാണ്ഡെ (28) പുറത്താകാതെനിന്നു. ന്യൂസിലന്‍ഡ് 49.4 ഓവറില്‍ ടോം ലാഥം (61), ജയിംസ് നീഷം (57), റോസ് ടെയ്‌ലര്‍ (44), മാറ്റ് ഹെന്‍റി (39) എന്നിവരുടെ മികവില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടമാക്കി 289 റണ്‍സ് നേടി വിജയിച്ചു.

ഒരു ജയം നല്‍കിയ ആവേശം ഉള്‍ക്കൊണ്ട് കളിച്ച ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യക്കു മുന്നില്‍ 286 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ചു. ടോസ് വിജയിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കിവീസിനെ ബാറ്റിംഗിനു വിട്ടു. മാര്‍ട്ടിന്‍ ഗപ്ടിലും ഇന്‍ ഫോം ബാറ്റ്‌സ്മാന്‍ ടോം ലാഥവും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനെതിരേ ആധിപത്യം നേടിയെടുത്തു. അപകടകരമായി മാറുമായിരുന്ന ഈ സഖ്യത്തെ ഉമേഷ് യാദവ് പിരിച്ചു. ഗപ്ടില്‍ (27) എല്‍ബിഡബ്ല്യു. കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരനും നായകനുമായ കെയ്ന്‍ വില്യംസണുമായി ലാഥമിനു വലിയയൊരു കൂട്ടുകെട്ട് തീര്‍ക്കാനായില്ല. വില്യംസണെ (22) കേദാര്‍ യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ഇതിനു ശേഷം, ഈ പരമ്പരയില്‍ ഫോമിലെത്താന്‍ പാടുപെടുന്ന റോസ് ടെയ്‌ലറും ലാഥവും ചേര്‍ന്ന് കിവീസിനെ സ്‌കോര്‍ 150 കടത്തി. ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 73 റണ്‍സ്. അപകടകരമായി തീരുകയായിരുന്ന ഈ സഖ്യം അമിത് മിശ്ര തകര്‍ത്തു. മിശ്രയെ കയറിയടിക്കാന്‍ ശ്രമിച്ച ടെയ്‌ലറെ (44) ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. ഇതിനിടെ ലാഥം അര്‍ധ സെഞ്ചുറി പിന്നിട്ടു. അപ്പോള്‍ കിവീസ് സ്‌കോര്‍ മൂന്നിന് 153 റണ്‍സ് എന്ന ശക്തമായ നിലയില്‍. മികച്ച സ്‌കോറെന്ന കിവീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യന്‍ പന്തേറുകാര്‍ ആഞ്ഞടിച്ചോള്‍ കിവീസിനു വേഗത്തില്‍ അഞ്ചു വിക്കറ്റുകള്‍ വീണു. മൂന്നിനു 153 എന്ന നിലയില്‍നിന്നും എട്ടിന് 199 റണ്‍സ് എന്ന നിലയിലേക്കു സന്ദര്‍ശകര്‍ നിലംപതിച്ചു. കിവീസ് തകര്‍ന്നു എന്ന തോന്നിച്ച അവസരത്തില്‍ ജയിംസ് നീഷം മാറ്റ് ഹെന്‍റിയെ കൂട്ടുപിടിച്ച് നടത്തിയ ആക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ പന്തേറുകാര്‍ പതറുന്നതാണ് പിന്നീട് കണ്ടത്.

ഈ കൂട്ടുകെട്ട് മാരകമായതോടെ എട്ടിനു 199 റണ്‍സ് എന്ന നിലയില്‍നിന്നു കിവീസ് മുന്നൂറു കടക്കുമോ എന്നുവരെ തോന്നലുണ്ടാക്കി. അവസാനം യാദവ് ഈ സഖ്യം പൊളിച്ചു. നീഷം (57) കേദാര്‍ യാദവിനു ക്യാച്ച് നല്‍കി. അപ്പോള്‍ കിവീസ് സ്‌കോര്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സ് എന്ന മികച്ച നിലയില്‍. രണ്ടു റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡിലെത്തിയശേഷം ട്രെന്റ് ബൗള്‍ട്ടിനെ ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കി. 39 റണ്‍സുമായി ഹെന്‍റി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ മൂന്നും ബുംറ, മിശ്ര എന്നിവര്‍ രണ്ടും വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെ (5), രോഹിത് ശര്‍മ (13) എന്നിവരില്‍നിന്നും കാര്യമായ സംഭാവനകള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ സ്വയം സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് ധോണി വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്നു. ഈ നീക്കമാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. കഴിഞ്ഞ കളിയിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചവരുടെ നാവടച്ച് നായകന്‍ മികവിലെത്തി. മിച്ചല്‍ സാന്റ്‌നറെ നിലം തൊടാതെ ബൗണ്ടറിക്കു മുകളിലൂടെ പായിച്ച നായകന്‍ ഏകദിനത്തില്‍ 9000 റണ്‍സ് തികച്ചു. കോഹ്ലിയും കഴിഞ്ഞ കളിയിലെ കേട് തീര്‍ക്കുന്നതാണ് കണ്ടത്. ഇരുവരും കിവീസ് ബൗളര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കളിച്ചപ്പോള്‍ റണ്‍സ് ഒഴുകിയെത്തി. ബൗണ്ടറികളും ഒപ്പം സിക്‌സുകളും ധോണിയുടെ ബാറ്റില്‍നിന്നും പിറന്നു.

27–ാം ഓവറിന്റെ അഞ്ചാം പന്ത് സിക്‌സിനു പറത്തി ധോണി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് നായകന്‍ തിരുത്തിയെഴുതിയത്. ഇതിനിടെ കോഹ്ലിയും ധോണിയും അര്‍ധ സെഞ്ചുറി കടന്നിരുന്നു. വലിയ സാഹസിക ബാറ്റിംഗ് ഒന്നുമില്ലാതെ മികച്ച രീതിയില്‍ മുന്നോട്ടു പോകുകയായിരുന്ന ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഹെന്‍റി പൊളിച്ചു. 151 റണ്‍സാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്മാര്‍ അടിച്ചുകൂട്ടിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയില്‍നിന്ന് ഒരു സെഞ്ചുറി പ്രതീക്ഷിച്ചവരെ നിരാശരാക്കി നായകന്‍ മടങ്ങി. ടെയ്‌ലറാണ് ക്യാച്ചെടുത്തത്. 91 പന്ത് നേരിട്ട് 80 റണ്‍സെടുത്ത നായകന്‍ ആറു ഫോറും മൂന്നു സിക്‌സും പറത്തി.

ചേസിംഗില്‍ ഗംഭീരമാകാറുള്ള കോഹ്ലി ആ പതിവ് തെറ്റിച്ചില്ല. 26–ാം സെഞ്ചുറിയും തികച്ചു ഇന്ത്യയുടെ ടെസ്റ്റ് നായകന്‍. സ്വന്തം സ്‌കോര്‍ ആറില്‍ നില്ക്കുമ്പോള്‍ കോഹ്ലി നല്‍കിയൊരു ക്യാച്ച് ടെയ്‌ലര്‍ നഷ്ടമാക്കിയിരുന്നു. ധോണിക്കു പിന്നാലെയെത്തിയ മനീഷ് പാണ്ഡെ കോഹ്ലിക്കു സ്‌െ്രെടക്ക് കൈമാറി കളിച്ചു. ഇതോടെ കോഹ്ലി റണ്‍സ് വേഗത്തില്‍ അടിച്ചുകൂട്ടി 150 റണ്‍സ് കടന്നു. 49–ാം ഓവറിന്റെ രണ്ടാം പന്ത് ഫോറിലേക്കു പായിച്ച് പാണ്ഡെ വിജയ റണ്‍സ് കുറിച്ചു.

സ്‌കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ്

ഗപ്ടില്‍ എല്‍ബിഡബ്ല്യു ബി ഉമേഷ് യാദവ് 27, ലാഥം സി പാണ്ഡ്യ ബി കേദാര്‍ യാദവ് 61, വില്യംസണ്‍ എല്‍ബിഡബ്ല്യു ബി കേദാര്‍ യാദവ് 22, ടെയ്‌ലര്‍ സ്റ്റംപ്ഡ് ധോണി ബി മിശ്ര 44, ആന്‍ഡേഴ്‌സണ്‍ സി രഹാനെ ബി കേദാര്‍ 6, റോഞ്ചി സ്റ്റംപ്ഡ് ധോണി ബി മിശ്ര 1, നീഷം സി കേദാര്‍ ബി യാദവ് 57, സാന്റ്‌നര്‍ സി കോഹ്ലി ബി ബുംറ 7, സൗത്തി ബി യാദവ് 13, ഹെന്‍റി നോട്ടൗട്ട് 39, ബൗള്‍ട്ട് ബി ബുംറ 1, എക്‌സ്ട്രാസ് 7. ആകെ 49.4 ഓവറില്‍ 285ന് എല്ലാവരും പുറത്ത്.

ബൗളിംഗ്
ഉമേഷ് യാദവ് 10–0–75–3, പാണ്ഡ്യ 5–0–34–0, ബുംറ 9.4–0–29–2, കേദാര്‍ യാദവ് 5–0–29–3, അക്ഷര്‍ പട്ടേല്‍ 10–0–49–0, മിശ്ര 10–0–46–2

ഇന്ത്യ
രോഹിത് എല്‍ബിഡബ്ല്യു ബി സൗത്തി 13, രഹാനെ സി സാന്റ്‌നര്‍ ബി ഹെന്‍റി 5, കോഹ്ലി നോട്ടൗട്ട 154, ധോണി സി ടെയ്‌ലര്‍ ബി ഹെന്‍റി 80, പാണ്ഡെ 28 നോട്ടൗട്ട്, എക്‌സ്ട്രാസ് 9, ആകെ 48.2 ഓവറില്‍ മൂന്നു വിക്കറ്റിന് 289.

ബൗളിംഗ്
ഹെന്‍റി 9.2–0–56–2, ബൗള്‍ട്ട് 10–0–73–0, സൗത്തി 10–0–55–1, സാന്റ്‌നര്‍ 10–0–43–0, നീഷം 9–0–60–0

സെഞ്ചുറികളില്‍ കോഹ്ലി നാലാം സ്ഥാനത്ത്
ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി നാലാ സ്ഥാനത്തെത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍(49), റിക്കി പോണ്ടിംഗ്(30), സനത് ജയസൂര്യ(28) എന്നിവരാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. വെറും 174 മത്സരങ്ങളില്‍നിന്നാണ് കോഹ്ലി 26 സെഞ്ചുറി നേടിയത്. അതായത്, ഓരോ ഏഴു മത്സരത്തിലും കോഹ്ലിയുടെ പേരില്‍ സെഞ്ചുറിയുണ്ടായി. സച്ചിന്‍ 463 മത്സരങ്ങളിലാണു 49 സെഞ്ചുറി നേടിയത്. പോണ്ടിംഗ് 375 മത്സരവും ജയസൂര്യ 455 മത്സരവും കളിച്ചു.

Related posts