വിവാദമായിട്ടും സര്‍ക്കാര്‍ മദ്യവില്‍പ്പനശാല മാറ്റിസ്ഥാപിക്കാന്‍ നടപടിയായില്ല

KLM-BEVകൊട്ടാരക്കര: വിവാദങ്ങള്‍ ഏറെയുയര്‍ന്നിട്ടും കൊട്ടാരക്കരയിലെ സര്‍ക്കാര്‍ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.  ഓണക്കാലത്തും മദ്യവില്‍പനശാല പ്രവര്‍ത്തിച്ചത് അടുത്തടുത്തുളള കെ എസ് ആര്‍ ടി സി ബസ്റ്റാന്റിനും സ്വകാര്യ ബസ് സ്റ്റാന്റിനും ഇടയിലുളള പഴയ സ്ഥലത്തു തന്നെ. മദ്യ വില്‍പനശാലയിലെ തിരക്ക് സ്ത്രീകളടക്കമുളള യാത്രക്കാരെ ഇത്തവണയും ബുദ്ധിമുട്ടിച്ചു. രണ്ടു ബസ്റ്റാന്റുകളെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ റോഡരികിലുളള ഇരു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. ഇരു ബസ്റ്റാന്റിലേക്കുമുളള യാത്രക്കാരുടെ തിക്കും തിരക്കുമാണ് എപ്പോഴും ഈ ഇട റോഡില്‍ . ഇതിനോടനുബന്ധിച്ചു തന്നെയാണ് മദ്യശാലയിലെ വില്‍പനയും പൊടിപൊടിക്കുന്നത്.

നഗരമധ്യത്തിലുളള മദ്യ വില്‍പന ശാലയായതിനാല്‍ വന്‍തിരക്കാണ് എപ്പോഴുംമവിടെ. ആഘോഷവേളകളില്‍ ഈ മദ്യശാലയിലേക്കുളള ക്യൂ ഇടറോഡും കഴിഞ്ഞ് നീളാറുണ്ട്. ഇതിനിടയില്‍ കൂടി വേണം സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുളളവര്‍ക്ക് ബസ്റ്റാന്റുകളിലേക്കു പോകാന്‍. തിരക്കുളള സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യവും ഉണ്ടാകാറുണ്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മിലുളള സംഘര്‍ഷങ്ങളും അസഭ്യവര്‍ഷവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. മദ്യവില്‍പ്പനക്കായി രണ്ട് കൗണ്ടര്‍ ഉണ്ടായിരുന്നിട്ടും  ഓണക്കാലത്ത്  വന്‍തിരക്കായിരുന്നു. മദ്യംവാങ്ങാനെത്തിയവരുടെ നിര റോഡിലേക്ക് റോഡിലേക്ക് നീങ്ങിയിരുന്നു. വില്‍പ്പനശാലയില്‍ മദ്യം തീരുന്നമുറയ്ക്ക് ലോറികളില്‍ മദ്യമെത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കാല്‍നടപോലും ബുദ്ധിമുട്ടിലായ ഈ ഇടുങ്ങിയ റോഡില്‍ ലോറികള്‍ ഏറെ സമയം നിര്‍ത്തിയിട്ടാണ് മദ്യമിറക്കുന്നത്. ഈ സമയത്ത് യാത്രക്കാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ മദ്യവില്‍പ്പനശാല ജനതിരക്കുള്ള ഭാഗത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. മഹിളാസംഘടനകളും യുവജന സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പലതവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതുതായി രൂപീകരിച്ച കൊട്ടാരക്കരമുനിസിപ്പാലിറ്റിയുടെ  ആദ്യയോഗത്തില്‍തന്നെ മദ്യവില്‍പ്പനശാല ഇവിടെനിന്ന് മാറ്റണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അധികൃതര്‍ ഇതിന് പുല്ലുവിലപോലും കല്‍പ്പിച്ചില്ല.

നഗരസഭയെ അവഗണിച്ചിട്ടും കെട്ടിടലൈസന്‍സ് തുറന്ന് വെകാതിരിക്കാനുള്ള നടപടികളും നഗരസഭ സ്വീകരിച്ചില്ല. നഗരസഭയുടെ ആവശ്യത്തെ അവഗണിച്ച്  മദ്യവില്‍പ്പനശാലയ്ക്കായി ഒരു കൗണ്ടര്‍ കൂടി തുറന്ന് വെല്ലുവിളിക്കുകയായിരുന്നു ബിവറേജസ് വകുപ്പ്. മദ്യവില്‍പനശാലക്ക് കെട്ടിടം വാടകക്കു നല്‍കിയിട്ടുളളവരും ഉദ്യോഗസ്ഥരും ചില നഗരസഭാംഗങ്ങളും ഒത്തുകളിക്കുന്നതുകൊണ്ടാണ് മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കുന്നതിന് വിലങ്ങുതടിയാകുന്നതെന്നാണ് ആരോപണം.

വാടകയിനത്തില്‍ കിട്ടുന്ന ഭീമമായ തുക നില നിര്‍ത്താനുളള കെട്ടിടം ഉടമയുടെ വ്യഗ്രതയും ഇതിന്റെ പങ്കു കൈപ്പറ്റാനുളള മറ്റുളളവരുടെ ശ്രമവുമാണ് ജനകീയാവശ്യം അട്ടിമറിക്കുന്നതിനു പിന്നില്‍.  തുടക്കത്തില്‍ മദ്യശാല മാറ്റി സ്ഥാപിക്കാനുളള ശ്രമം ബിവറേജസ് അധികൃതര്‍ നടത്തിയെങ്കിലും ഇപ്പോഴത് അവസാനിപ്പിച്ചിരിക്കുകയാണ്. ഈ ഒത്തുകളികള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് സാമൂഹ്യസംഘടനകളുടെ ഇപ്പോഴത്തെശ്രമം .

Related posts