വേനല്‍ മഴയ്ക്കിടെ വൈപ്പിന്‍ തീരത്ത് ശക്തമായ വേലിയേറ്റം

EKM-VELIചെറായി: വേനല്‍ മഴക്കിടെ വൈപ്പിന്‍ കരയുടെ തീരദേശത്ത് ശക്തമായ കടലാക്രമണം കൂടിയായതോടെ ജനജീവിതം ദുസഹമായി. വേലിയേറ്റ സമയത്ത് ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകള്‍ കടല്‍ ഭിത്തിക്കിടയിലൂടെയും  കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന ഭാഗത്തുകൂടെയും  കരയിലോക്ക് ഒഴുകുകയാണ്.  ഇതോടെ വേലിയേറ്റസമയത്ത്  തീരദേശ റോഡും തൊട്ടടുത്ത നിരവധി വീട്ടു വളപ്പുകളും വെള്ളത്തിലാകുകയാണ്.

പുലര്‍ച്ചെ അഞ്ചിനു തുടങ്ങുന്ന  കടല്‍ കയറ്റം ഏതാണ്ട് പത്തുമണിവരെ നീണ്ട് നില്‍ക്കും. വീണ്ടും വൈകുന്നരം വേലിയേറ്റമുണ്ടാകുന്നതോടെ വീണ്ടും കടല്‍ കയറും. എടവനക്കാട്, കുഴുപ്പിള്ളി  ചെറായി, നായരമ്പലം, ഞാറക്കല്‍ മേഖലകളിലാണ് കടല്‍ കയറിയിട്ടു|്. ഒരു കിലോമീറ്ററോളം കടല്‍ ഭിത്തി തകര്‍ന്നു കിടക്കുന്ന എടവനക്കാട് മേഖലയിലാണ് സ്ഥിതി രൂക്ഷം. ഈ ഭാഗത്ത് പലപ്പോഴായി കടല്‍വെള്ളവും മണ്ണും അടിച്ചു കയറി തീരദേശ റോഡിലെ ഗതാഗതം നിലച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് വീണ്ടും കടല്‍ കരയിലേക്ക് കയറി തീരദേശ റോഡിന്റെ  ബാക്കി  ഭാഗങ്ങള്‍ കൂടി  മണല്‍ കൂമ്പാരം നിറഞ്ഞത്. നിലവില്‍ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയില്ലെങ്കിലും മഴ കനത്താല്‍ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്ന ഭയപ്പാടിലാണ് തീരദേശവാസികള്‍ . സംഭവമറിഞ്ഞ് എസ്. ശര്‍മ്മ എംഎല്‍എ തീരദേശത്ത് സന്ദര്‍ശനം നടത്തി. കടല്‍ പ്രക്ഷുബ്ധമായതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നില്ല.

Related posts