വേനല്‍ച്ചൂട് @ 40 ഡിഗ്രി, നെട്ടോട്ടം @ 360 ഡിഗ്രി

pkd-sunപാലക്കാട്:  ഈ ചൂട് ഇങ്ങനെ പോയാല്‍ എവിടെയെത്തും..? നെടുവീര്‍പ്പുകള്‍ക്കിടയിലും പാലക്കാട്ടുകാര്‍ ചോദിച്ചുതീര്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. തുടര്‍ച്ചയായ അഞ്ചാംദിവസവും പാലക്കാട് 40 ഡിഗ്രിയില്‍ ചൂടു തുടരുന്നു. ഇന്നലെ മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ താപമാപിനിയില്‍ രേഖപ്പെടുത്തിയതു പ്രകാരം ഉയര്‍ന്ന താപനില 40 ഡിഗ്രിയും കുറഞ്ഞ താപനില 25.5 ഡിഗ്രിയും അന്തരീക്ഷ ഈര്‍പ്പത്തിന്റെ തോത് 71 ഡിഗ്രിയുമാണ്.

മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടായ 40 ഡിഗ്രി സെല്‍ഷ്യസ് പാലക്കാട് രേഖപ്പെടുത്തിയിരുന്നു. എല്ലാവര്‍ഷവും മാര്‍ച്ച് അവസാനവാരവും ഏപ്രില്‍ ആദ്യവാരവുമാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ളത്.  ഏപ്രില്‍ ആദ്യവാരത്തോടെ ഇനിയും ചൂട് കൂടുമെന്ന ആശങ്കയാണ് നിലവിലുള്ളത്. തെക്കന്‍ ജില്ലകളില്‍ നേരിയ തോതില്‍ വേനല്‍മഴ അനുഭവപ്പെട്ടെങ്കിലും ഇവിടേയ്ക്കു മഴയെത്താത്തതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നുണ്ട്. കനത്ത ചൂടുമൂലം വ്യാഴാഴ്ച അഞ്ചു പേര്‍ക്കും അതിനുമുമ്പുള്ള ദിവസങ്ങളിലായി ജില്ലയില്‍ ഏകദേശം പതിനഞ്ചോളം പേര്‍ക്കും സൂര്യാഘാതം ഏറ്റിരുന്നു.

തൊഴില്‍ സമയക്രമീകരണം നടത്തിയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചും ആരോഗ്യവകുപ്പ് കര്‍ശനനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കടുത്ത ചൂടിനെത്തുടര്‍ന്നു ജില്ലയിലെ പ്രധാന ജലവിതരണ സ്രോതസായ മലമ്പുഴ ഡാമിലെ വെള്ളത്തിലും വന്‍കുറവാണുള്ളത്.വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ചൂടുവര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാനത്തെ ഏറ്റവും വലിയ ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന ചൂടിന്റെ കാര്യത്തില്‍ കൊല്ലം ജില്ലയിലെ പുനലൂരിനാണ് രണ്ടാംസ്ഥാനം.

Related posts