വൈദ്യുതിയെത്തിക്കുന്നതിന് കേബിളിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടു

KNR-KUZHIചാവശേരി: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് കേബിളിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടു. ചാവശേരി ടൗണിലും പരിസരങ്ങളിലുമാണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിന് മുന്നില്‍ ഗര്‍ത്തം രൂപപ്പെ ട്ടതോടെ ബസ് സ്‌റ്റോപ്പ് താത്കാലികമായി ഗ്രാമീണ ബാങ്കിന് സമീപത്തേക്ക് മാറ്റി. രണ്ട് മാസം മുമ്പാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് റോഡരികിലൂടെ കേബിള്‍ സ്ഥാപിച്ചത്.

മഴക്കാലം ആരംഭിച്ചതോടെ വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് വ്യാപകമായി കുഴി പ്രത്യക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബസ് കാത്തു നില്‍ക്കുന്നതും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് വന്‍ കുഴികളുള്ളത്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ടതോടെ ജനങ്ങള്‍ പോലീസിന്റെ സഹായത്തോടെ ബസ് സ്‌റ്റോപ്പ് മറ്റൊരുസ്ഥലത്തേക്ക് മാറ്റി കുഴിയുള്ള പ്രദേശം കയര്‍ കെട്ടി അപകടം ഒഴിവാക്കുകയായിരുന്നു. കേബിളിടാനെടുത്ത കുഴിയില്‍ ആവശ്യത്തിന് മണ്ണിടാത്തതാണ് കുഴികള്‍ വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കുഴി നികത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts