ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനം. സിപിഐയെ മുന്നണിയിൽനിന്നു പുറത്താക്കമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
സിപിഐയെ ഇടതുമുന്നണിയിൽനിന്ന് ഒഴിവാക്കിയേ മുന്നോട്ടു പോകാൻ കഴിയൂ. മുന്നണിയിൽ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സിപിഐ സ്വീകരിക്കുന്നത്. സർക്കാർ ഉത്തരവുകൾ സിപിഐ സ്വാർഥലാഭത്തിനായി അട്ടിമറിക്കുന്നു തുടങ്ങിയവയാണ് പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും മൂന്നാർ വിഷയത്തിൽ സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് ശരിയായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഇടുക്കിയിൽനിന്നുള്ള നേതാവും മന്ത്രിയുമായ എം.എം. മണിയെ സിപിഐ അധിക്ഷേപിച്ചിട്ടും ജില്ലാ നേതൃത്വം പ്രതികരിച്ചില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.