പാലക്കാട്: വാതിലുകള്‍ അടയ്ക്കാനും തുറക്കാനുമുള്ളതാണ്. അതിഥികളെ വരവേറ്റും യാത്രപറഞ്ഞയച്ചും സന്തോഷത്തോടെ ഇരിക്കേണ്ടതാണ്. എന്നാല്‍ ചില സ്വകാര്യബസുകളുടെ ഡോര്‍ നടപടി യാത്രക്കാരെ മരണത്തിലേക്കുള്ള കയറ്റിറക്കലുകളാണ്.അപകടമരണങ്ങള്‍ പതിവാകുമ്പോഴും ബസ്സുകളുടെ അമിത വേഗത കുറയ്ക്കാതെയും വാതിലുകള്‍ ഇല്ലാതെയുമുള്ള സര്‍വ്വീസ് തുടരുകയാണ്. നഗരപരിധിയിലാണ് ഇതു കൂടുതലും ബസ്സുകളുടെ ഇത്തരം പ്രവൃത്തിക്കെതിരെയുള്ള നടപടികളെക്കെ പ്രഹസനമാകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപതോളം മരണങ്ങളാണ് ബസ് അപകടങ്ങളിലൂടെ മാത്രം ഉണ്ടായിട്ടുള്ളത്.
ഇതില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. വാതിലുകളില്ലാത്ത ബസ്സില്‍ നിന്നും തെറിച്ചു വീണുണ്ടായിട്ടുള്ള മരണങ്ങള് വേറെയും. കഴിഞ്ഞദിവസം അന്യസംസ്ഥാനതൊഴിലാളിയാണ് വീണ് മരിച്ചത്. വിക്ടോറിയ കോളജിനു സമീപത്തുണ്ടായ വിദ്യാര്‍ഥിനിയുടെ ദാരുണ മരണത്തിനു ശേഷം സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശനമായി നടപ്പാക്കിയ നടപടികള്‍ പലതും ജലരേഖയായ അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നെയിം ടാഗ് ലഭിക്കണമെന്ന ഉത്തരവ് ആര്‍ടിഒ അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു എന്നാല്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന മിക്ക സ്വകാര്യ ബസ്സുകളിലും യൂണിഫോമും കണ്ടക്ടര്‍ ലൈസന്‍സും പോലുമില്ലാത്ത കണ്ടക്ടര്മാരുണ്ടെന്നത് വേറെകാര്യം. ഞായറാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലുമാകട്ടെ കിളികള്‍ക്കാണ് കണ്ടക്ടര്‍ ഡ്യൂട്ടിയത്രെ.
സിറ്റിയിലൂടെ സര്‍വ്വീസ് നടത്തുന്ന മിക്ക ബസ്സുകളിലും മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ അപ്രത്യക്ഷമാണ്. എന്നാല്‍ നാട്ടിന് പുറങ്ങളില്‍ നിന്നും നഗരത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വ്വീസ് നടത്തുകയും നഗരത്തിലെത്തുമ്പോള്‍ വാതിലിന്റെ കെട്ടഴിച്ച് അധികൃതരുടെ കണ്ണില്‍ പൊടിയിടുന്നതും പതിവാണ.് മുന്‍ വര്‍ഷങ്ങളില്‍ അകത്തേത്തറ ഗേറ്റിനു സമീപം അമിത വേഗതയിലായിരുന്ന മലമ്പുഴ ബസ്സില്‍ നിന്നും തെറിച്ച് അധ്യാപിക മരിച്ചതും പുതുക്കോട് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചതും കഴിഞ്ഞ വ്യാഴാഴ്ച ഡിപിഒ ലിങ്ക് റോഡിലെ വളവില്‍ കള്ളിക്കാട് വിജയപുരം കോളനിയിലെ എഴുപത്തിയഞ്ചുക്കാരനായ ദിവാകരന് മരിച്ചതും സ്വകാര്യ ബസ്സുകളില്‍ വാതിലില്ലാത്തതിന്റെ പരിണിതഫലമായിരുന്നു.
മരണങ്ങള്‍ക്കു പുറമെ അപകടങ്ങളും ഏറെയാണ്. ശനിയാഴ്ച വാളയാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ കെ എന്‍ പുതൂരിലെ ഇരുമ്പുകമ്പി ജീവനക്കാരി റബ് ജാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇത്രയേറെ സംഭവങ്ങള്‍ നടന്നിട്ടും ബസുകാര്‍ക്ക് വലിയകുലുക്കമൊന്നുമില്ല. അതേസമയം ടെസ്റ്റിനു പോകുമ്പോള്‍ മാത്രം അധികൃതരുടെ കണ്ണില്‍ പൊടിയിടാനായി വാതിലുകള്‍ പിടിപ്പിക്കുകയും ടെസ്റ്റ് കഴിയുന്നതോടെ ഊരിമാറ്റുകയുമാണ് പലരുടെയും പതിവ്. സ്വകാര്യ ബസ്സുകള്‍ക്കു പുറമെ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന തമിഴ്നാട് ബസ്സുകളും ഇക്കൂട്ടത്തില്‍ പെടുന്നു.
കെഎസ്ആര്‍ടിസി ബസ്സില്‍ അടുത്തക്കാലത്തായി ഓട്ടോമാറ്റിക്കല്‍ ഡോറുകള്‍ നടപ്പാക്കിയെങ്കിലും ഇപ്പോള്‍ ഇതിന്റെ സാങ്കേതിക തകരാര്‍മൂലം ചില ബസ്സുകളില്‍ വാതിലുകള്‍ തുറന്നിട്ടാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ സംസ്ഥാന ദേശീയ പാതകളില്‍ വാഹന പരിശോധന നടത്തുന്നവരാകട്ടെ സ്വകാര്യ ബസ്സുകളുടെ വാതിലില്ലായ്മയെപ്പറ്റി ബോധവാന്മാരല്ലന്നതാണ് സത്യം. അയല്‍ ജില്ലകളിലെ സിറ്റിസര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ രണ്ടുവാതിലുകളും നിര്‍ബന്ധമാണെന്നിരിക്കെ പാലക്കാട്ടെ സ്വകാര്യ ബസ്സുകള്‍ക്ക് പുതിയൊരു നിയമവ്യവസ്ഥയാണ്.
രാവിലെയും വൈകീട്ടും സ്കൂള്‍, ഓഫീസ് സമയങ്ങളില്‍ ഏറെ തിരക്കു മൂലം ഫുട്ട്ബോര്‍ഡില്‍ യാത്രക്കാര്‍ തൂങ്ങിപിടിച്ചു സര്‍വ്വീസ് നടത്തുന്നതും ഏറെ അപകടകരമാണ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനോ സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ നിര്‍ബന്ധമാക്കാനോ ലൈസന്‍സില്ലാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല. ഇനിയും വൈകിയാല്‍ റോഡുകളില്‍ ചോരവീഴ്ത്തി,കുടുംബങ്ങളില്‍ കണ്ണീരുപടര്‍ത്തി ദാരുണ മരണങ്ങളരങ്ങേറും. യാത്രകള്‍ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. അത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാവരുത്.