സിപിഎമ്മിന് യെച്ചൂരിയേക്കാള്‍ പ്രധാനം മദ്യലോബികള്‍: വി.എം. സുധീരന്‍

EKM-SUDHEERANഅങ്കമാലി: സിപിഎം കേരള ഘടകത്തിന് അഖിലേന്ത്യാ സെക്രട്ടറി  സീതാറാം യെച്ചൂരിയേക്കാള്‍ പ്രിയം മദ്യലോബികളോടാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം ബാറുടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  സുധീരന്‍. കേരളത്തിലെ ജനരോഷം തിരിച്ചറിഞ്ഞ സീതാറാം യെച്ചൂരി മദ്യനിരോധനത്തില്‍ മാറ്റംവരുത്തില്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്നു. എന്നാല്‍ സിപിഎം കേരള ഘടകം ഇപ്പോഴും അവരുടെ മദ്യനയത്തില്‍ വ്യക്തത വരുത്താന്‍ തയാറായിട്ടില്ല. യെച്ചൂരി പറയുന്നതിനേക്കാള്‍ അവര്‍ക്ക് യോജിപ്പ് മദ്യലോബികളുടെ താല്‍പര്യങ്ങളോടാണ്.

ബാറുടമകള്‍ക്കു വേണ്ടി മദ്യനയത്തെ വളച്ചൊടിക്കുകയാണ് സിപിഎം. മദ്യമാഫിയകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും അവര്‍ ശ്രമിച്ചു. എന്നാല്‍ എത്രമാത്രം വെള്ളപൂശാന്‍ ശ്രമിച്ചിട്ടും അവരുടെ കള്ളക്കളികള്‍ ഒടുവില്‍ പുറത്തുവന്നു. മദ്യമുതലാളിമാര്‍ക്ക് ആശ്വാസം പകരുന്ന നയവുമായി മുന്നോട്ടുപോകാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ കേരളത്തില്‍ സമാധാനം സംജാതമാവുകയുള്ളൂ. അതിനാല്‍ ഇവയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള നിലപാടുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് സുധീരന്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മൊത്തം മദ്യത്തിന്റെ ഉപയോഗത്തില്‍ 22.11 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2,45,13,122 ലിറ്റര്‍ മദ്യം കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.

മദ്യനയം നടപ്പാക്കിയതോടെ രോഗികളുടെ എണ്ണത്തില്‍ 20 ശതമാനവും കുറ്റകൃത്യങ്ങള്‍ 39-59 ശതമാനവും റോഡ് അപകടം 27-40 ശതമാനവും,ഗാര്‍ഹികപീഡനം 30-50 ശതമാനവും കുറഞ്ഞതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നതായി സുധീരന്‍ പറഞ്ഞു. മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കുറഞ്ഞു. മദ്യവില്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാഫിയകളുടെ ശല്യവും ഒഴിവായി. കേരളം കാട്ടിയ വഴിയിലൂടെയാണിപ്പോള്‍ ബിഹാറും തമിഴ്‌നാടും പോകുന്നത്. ബിജെപി വര്‍ഗീയാടിസ്ഥാനത്തില്‍ ആളുകളെ കൊല്ലുമ്പോള്‍ സിപിഎം രാഷ്ട്രീയടിസ്ഥാനത്തില്‍ ആളുകളെ കൊന്നൊടുക്കുകയാണ്.

ഇരുകൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. വര്‍ഗീയ ഫാസിസത്തിന്റെ അഴിഞ്ഞാട്ടത്തിനാണ് മോദി നേതൃത്വം നല്‍കുന്നത്. സിപിഎം അക്രമരാഷ്ട്രീയത്തിനും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു  സഹായം കിട്ടാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകില്ല.

പാവപ്പെട്ടവരെ സഹായിക്കുന്ന കര്‍മ പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫ് പ്രകടനപത്രിക നാളെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സുധീരന്‍ അറിയിച്ചു.സിഎസ്‌ഐ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എംപി പി.സി. ചാക്കോ, മുന്‍ എംഎല്‍എ പി.ജെ. ജോയി, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, യുഡിഎഫ് ജില്ലാ പ്രസിഡന്റ് എം.ഒ. ജോണ്‍, അബ്ദുള്‍ മുത്തലിബ്, അഡ്വ.കെ.എസ്. ഷാജി, സാംസണ്‍ ചാക്കോ, ജോര്‍ജ് സ്റ്റീഫന്‍, കെ.എം. അബ്ദുള്‍ മജീദ്, അഗസ്റ്റിന്‍ കോലഞ്ചേരി, ബാബു ജോസഫ്, പി.ടി. പോള്‍, കെ.വൈ. ടോമി,  കെ.പി. ബേബി, വി.പി. ജോര്‍ജ്, ഷിയോ പോള്‍, അഡ്വ. പി.ബി. സുനീര്‍, ബിന്‍സി പോള്‍, എം.കെ. അലി, പി.സി. വര്‍ഗീസ്, മാത്യു തോമസ്, അഡ്വ. കെ.ബി. സാബു, അഡ്വ. കെ.വി. ജേക്കബ്, പി.വി. ജോസ്, സെബി കിടങ്ങേന്‍, ഷൈജോ പറമ്പി, ചന്ദ്രശേഖര വാര്യര്‍, പി.വി. സജീവന്‍, ബിജു ആബേല്‍ ജേക്കബ്, പൗലോസ് കല്ലറയ്ക്കല്‍, ബേബി വി.മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts