സേഫ്റ്റിപിന്‍ വയറ്റില്‍ നിന്നു പുറത്തെടുത്ത കുഞ്ഞിന്റെ നില തൃപ്തികരം

ktm-kuttyഗാന്ധിനഗര്‍: സേഫ്റ്റിപിന്‍ വിഴുങ്ങി ഓപ്പറേഷനു വിധേയമാക്കിയ ഒമ്പതുമാസം പ്രായമുള്ള കുട്ടയുടെ ആരോഗ്യനില തൃപ്തകരമാണെന്നു ഡോക്്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് കുട്ടയെ ശസ്ത്രക്രീയക്കു വിധേയമാക്കിയത്.   ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈക്കം കുലശേഖരമംഗലം സ്വദേശി രജ്ഞിത്തിന്റെ ഒമ്പതു മാസം പ്രായമുള്ള ആശ്രിതയുടെ തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്. അമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന മാലയില്‍ കോര്‍ത്തിരുന്ന സേഫ്റ്റി പിന്നാണു മുലയൂട്ടുന്നതിനിടയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയത്.

കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. തൊണ്ടയില്‍ പിന്‍ പോയതിനെ തുടര്‍ന്ന് ആദ്യം കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും  പ്രവേശിപ്പിച്ചു.  തുടര്‍ന്ന് ഹൃദയ ശസ്ത്രക്രീയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ തൊണ്ടയില്‍ കുടുങ്ങി പിന്‍ പുഷിംഗിലൂടെ അന്നനാളത്തിലും അവിടുന്ന് ആമാശയത്തിലും എത്തിച്ചു. പിന്നിന്റെ സൂചിയുള്ള ഭാഗം താഴേക്ക് ആയിരുന്നതിനാല്‍ ഈഭാഗം മുകളിലേക്ക് ആക്കുകയും ചെയ്തിരുന്നു. അവിടെനിന്നും ചെറുകുടലിലേക്ക് പിന്‍ പ്രവേശിപ്പിച്ച ശേഷമാണു കുട്ടിയെ വീണ്ടും കുട്ടികളുടെ ആശുപത്രിയിലെത്തിച്ചത്. അവിടെ പീഡിയാട്രിക് സര്‍ജറി വിഭാഗം ഡോ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ പരിശോധിച്ചുവെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ തയാറായില്ല.

ചെറുകുടലില്‍നിന്നും സാവധാനം വന്‍കുടലില്‍ പ്രവേശിച്ചാല്‍ വിസര്‍ജനത്തിലൂടെ പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും പിന്‍ ചെറുകുടലില്‍ തന്നെയാണെന്ന് സംശയം തോന്നിയതിനാലാണ് ഇന്നലെ കുട്ടിയെ എക്‌സറേയ്ക്കു വിധേയമാക്കിയത്. തുടര്‍ന്നു ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയയില്‍ സേഫ്റ്റി പിന്നിന്റെ തലഭാഗം കിട്ടിയില്ല
കോട്ടയം: ശസ്ത്രക്രിയയില്‍ സേഫ്റ്റി പിന്നിന്റെ തല ഭാഗം കിട്ടിയില്ല. അത് മുറിഞ്ഞ് ആമാശയത്തിലോ വന്‍ കുടലിലോ കിടക്കുകയാണെന്ന് കരുതുന്നതായി ഡോക്്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ സേഫ്റ്റി പിന്നിന്റെ തല ഭാഗം എവിടെയാണെന്നു കണ്ടെത്തി വയര്‍ തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നും ഡോക്്ടര്‍മാര്‍ പറയുന്നു.

Related posts