സ്കൂള്‍ കുത്തിത്തുറന്ന് കവര്‍ച്ച: മോഷ്ടാക്കള്‍ക്കു പ്രാദേശിക ബന്ധമെന്നു സൂചന

ktm-moshanamവൈക്കം: വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റാഫ് റൂം കുത്തിത്തുറന്നു 74,000 രൂപയോളം കവര്‍ന്ന സംഭവത്തില്‍ പോലീസ് പ്രാദേശികമായി മോഷണത്തില്‍ ഏര്‍പ്പെടുന്നവരെയും പ്രഫഷണല്‍ മോഷ്ടാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സ്കൂളില്‍ മോഷണം നടത്തിയശേഷം കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ സ്കൂളിന്റെ പിറകുവശത്തുള്ള സമീപവാസികള്‍ക്കൂടി അപരിചിതമായ വഴിയിലൂടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടതാണു മോഷ്ടാക്കള്‍ക്കു പ്രാദേശികമായ ബന്ധമോ സഹായമോ ലഭിച്ചുവെന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിക്കുന്നത്.

വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ്, യൂണിഫോം, ബാഡ്ജ്, ഡയറി, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നു സ്വീകരിച്ച തുകയാണ് മോഷ്ടിക്കപ്പെട്ടത്.  സ്റ്റാഫ് റൂമിലെ 15 അധ്യാപകരുടെ  മേശകള്‍ കുത്തിതുറന്നെങ്കിലും ഏഴെണ്ണത്തില്‍ നിന്നേ പണം നഷ്ടപ്പെട്ടിട്ടുള്ളു.

ഇന്നലെ രാവിലെ  സ്കൂളില്‍ മുറ്റമടിക്കാന്‍ വന്നവരാണ് വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അധികൃതരെ  വിവരമറിയിച്ചത്.  മേശയുടെ താഴെയായി പണിതുചേര്‍ത്ത പെട്ടിയിലാണ് അധ്യാപകര്‍ പണം സൂക്ഷിച്ചിരുന്നത്.   ഒരു പെട്ടിക്കുള്ളില്‍ ഏതാനും നൂറു രൂപ നോട്ടുകള്‍ മടക്കിവച്ചിരുന്നെങ്കിലും പെട്ടി കുത്തിതുറന്ന മോഷ്ടാക്കള്‍ ഇതില്‍ തൊട്ടില്ല.

സ്റ്റാഫ് റൂമിനുള്ളില്‍ വിലപിടിപ്പുള്ള  പ്രൊജക്ടറുണ്ടായിരുന്നിട്ടും അത് അപഹരിക്കാന്‍  ശ്രമം നടന്നിട്ടില്ല.  രണ്ടു പായ്ക്കറ്റ് വൈറ്റ് മില്‍ക്കി ഹേര്‍ട്ട്‌സ് മിഠായി ഇരുന്നതിന്റെ ഒരെണ്ണം മോഷ്ടാവ് കൊണ്ടുപോയി.  സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി.   ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts