സ്പിരിറ്റ് പുറത്തായി; പ്രതികള്‍ക്ക് അകത്ത് കിടക്കാം

ekm-spirtiകളമശേരി: ഏലൂരിലെ വാടക വീട്ടില്‍ നിന്നു മൂന്നു മാസങ്ങള്‍ക്കു മുന്‍പു നാട്ടുകാര്‍ പിടികൂടി വിവാദമായ  വന്‍ സ്പിരിറ്റ് ശേഖരം എക്‌സൈസ് വകുപ്പ് ഏറ്റെടുത്തു. ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ അസൗകര്യങ്ങള്‍ സൃഷ്ടിച്ച് 79 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2370 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസിന് ഏലൂര്‍ പോലീസ് കൈമാറിയത്. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ വാഹനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ഇവ കൊണ്ടുപോയത്. എന്നാല്‍ 2000 ലിറ്റര്‍ വിദേശമദ്യം ഇപ്പോഴും ഏലൂര്‍ പോലീസ് സ്‌റ്റേഷനിലുണ്ട്. പ്രതികളെ പാര്‍പ്പിക്കുന്ന രണ്ട് സെല്ലുകളിലായാണ് ഈ സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരുന്നത്.  “പ്രതികള്‍ പുറത്തും സ്പിരിറ്റ് അകത്തും’ എന്ന വാര്‍ത്ത രാഷ്ട്രദീപിക നല്‍കിയിരുന്നു.

ഏലൂര്‍ എടമുളപ്പാലത്തിന് സമീപമുള്ള വാടക വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിന് നാട്ടുകാരാണ് സ്പിരിറ്റ് പിടികൂടിയത്. പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ അനങ്ങാപ്പാറയായതിനാല്‍ രാത്രിയാണ് പ്രദേശവാസികള്‍ വീടും പരിസരവും വളഞ്ഞത്. തുടര്‍ന്നു ഏലൂര്‍ പോലീസും എക്‌സൈസ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. രഹസ്യ അറകളുള്ള ലോറിയും കസ്റ്റഡിയിലെടുത്തിരുന്നു.സ്പിരിറ്റ് സൂക്ഷിച്ച വാടകക്കാരായ കുടുംബത്തേയും ലോറി ഡ്രൈവറേയും പിടികൂടിയെങ്കിലും പ്രധാന പ്രതികളെ കണ്ടെത്താനായിട്ടില്ല.  കഴിഞ്ഞ ദിവസം പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സ്പിരിറ്റ് ഏറ്റെടുക്കാന്‍ എക്‌സൈസ് സംഘം ഇന്നലെ  ഏലൂരെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഏതാനും എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എടയാറിലെ അടഞ്ഞു കിടക്കുന്ന ഏതോ ഗോഡൗണിലാണ് ബോട്ടിലിംഗ് യൂണിറ്റ് രഹസ്യമായി പ്രവര്‍ത്തിക്കുന്നതെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞാണ് റെയ്ഡ് നടന്നത്. ഉന്നതതല എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ തെളിവുകളൊന്നും ലഭിച്ചതുമില്ല.വീടു വാടകയ്ക്ക് എടുത്ത കോഴിക്കോട് വടകര തൈക്കോണം വീട്ടില്‍ ഷൈജു (37) വും ലോറി ഡ്രൈവറായ തൃശൂര്‍ പുള്ളിക്കണ്ടം പറമ്പില്‍ സുനിലുമാണ് അന്നു പോലീസ് പിടിയിലായത്. ഷിജുവിന്‍െറ ഭാര്യയെ കേസില്‍ നിന്നൊഴിവാക്കി.

ഏലൂരിലെ വീട്ടിലെത്തിക്കുന്ന സ്പിരിറ്റ് ചെറുവാഹനങ്ങളിലായി ആവശ്യക്കാര്‍ കൊണ്ടു പോകുകയാണെന്നു ഷൈജു പോലീസിനോട് സമ്മതിച്ചിരുന്നു.  ഷാഹുല്‍ ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ എ10 ബി 1179 നമ്പര്‍ ലോറിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഏലൂരിലേക്ക് ലോറിയെ പറഞ്ഞു വിട്ട പാലക്കാട്ടിലെ “ഗുരു’വും ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ “മാഡ’വും  ആരാണെന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. മൂവായിരം രൂപയ്ക്ക് സ്പിരിറ്റ് ഏലൂരിലെത്തിക്കുന്ന ലോറി ഡ്രൈവറിനും   ഫോണ്‍ ശബ്ദത്തിലൂടെ ആകെയറിയാവുന്നത് ഗുരുവിനേയും  മാഡത്തിനേയുമാണ്.

വിവാദമായ കേസ്  തേയ്ച്ചുമായ്ച്ച് കളയാനുള്ള ശ്രമത്തിലാണെന്ന് ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടു|്. എന്നാല്‍  അന്വേഷണം തുടരാതെ കേസിന് സ്വാഭാവിക മരണമാണ് വിധിച്ചിരിക്കുന്നതെന്ന് റെയ്ഡില്‍ പങ്കെടുത്ത പ്രദേശവാസികള്‍ ആരോപിക്കുന്നു. കറിപ്പൊടി ഗോഡൗണാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുണ്ടക്കല്‍ എന്ന വീട് വാടകയ്ക്ക് നല്‍കിയ ഉടമയെയടക്കം  ചോദ്യം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts