ആറന്മുള സിപിഎമ്മിനു ശരിയാകുന്നില്ല; ഭൂരഹിതരുടെ സംരക്ഷണം വിവാദത്തില്‍

alp-aaranmulaആറന്മുള: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്ത സിപിഎം ഭരണത്തിലെത്തിയപ്പോള്‍ നിലപാടുകള്‍ തലവേദനയായി മാറുന്നു. വിമാനത്താവളവിരുദ്ധ സമരത്തിന്റെ ഭാഗമായി ആറന്മുളയിലെ പദ്ധതിമേഖലയില്‍ സിപിഎം കുടിയിരുത്തിയ അമ്പതിലധികം വരുന്ന ഭൂരഹിതരുടെ സംരക്ഷണമാണ് പുതിയ പ്രശ്‌നം. വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കല്‍, പദ്ധതി പ്രദേശത്തെ കൃഷിയിറക്കല്‍ എന്നിവയും സിപിഎമ്മിനു മുമ്പില്‍ പരിഹാരം തേടുന്ന വിഷയങ്ങളായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ വ്യവസായ മേഖല പ്രഖ്യാപനം ഒരു ഉത്തരവിലൂടെ പിന്‍വലിക്കാനാകുമെന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഭരണത്തിലെത്തി രണ്ടുമാസമായിട്ടും വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കുന്നതിലെ തടസങ്ങള്‍ നീക്കാനായിട്ടില്ല. ഇതിനിടെയാണ് വിമാനത്താവളം പ്രദേശത്ത് കൃഷിയിറക്കുമെന്ന പ്രഖ്യാപനം വന്നത്. എന്നാല്‍ വിവാദ സ്ഥലത്തു കൃഷിയിറക്കാനാകില്ലെന്നു കൃഷിവകുപ്പ് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. സമീപത്തെ പുഞ്ചപ്പാടങ്ങള്‍ ഏറ്റെടുത്ത് കൃഷി നടത്താനാണ് ഇപ്പോഴത്തെ നീക്കം.

പിന്നാലെയാണ് പ്രദേശത്തു പാര്‍ട്ട് മുന്‍കൈയെടുത്തു കുടില്‍കെട്ടി താമസിപ്പിച്ചവരുടെ പുനരധിവാസം ചോദ്യ ചിഹ്നമാകുന്നത്. കുടില്‍ കെട്ടി സമരഭൂമിയില്‍ താമസിപ്പിച്ചവര്‍ ഇപ്പോള്‍ അനാഥരാണ്. ഇനി തങ്ങള്‍ക്കിവിടെ കഴിയാനാകില്ലെന്ന നിലപാട് പ്രദേശത്തു താമസിക്കുന്നവര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. വിമാനത്താവളത്തിനെതിരെ സമരം നടന്ന കാലഘട്ടത്തില്‍ ആറന്മുളയില്‍ ദിവസേന ആഹാര സാധനങ്ങളുമായി എത്തി കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നവരെ ഇന്നിപ്പോള്‍ കാണാനില്ല.

പകല്‍ സമയത്ത് പുരുഷന്മാര്‍ ജോലിക്കുപോകും. സ്ത്രീകള്‍ മാത്രമാണ് കുടിലുകളില്‍ ഉണ്ടാവുക. മഴക്കാലമായതോടെ ദ്വീപില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇവര്‍. ചുറ്റും വെള്ളമാണെങ്കിലും ഒരു തുള്ളിവെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ. കുടിവെള്ളം തലച്ചുമടായി പുറത്തുനിന്നും കൊണ്ടുവരണം. രാത്രിയില്‍് മണ്ണെണ്ണ വിളക്കും കത്തിച്ചാണ് കഴിഞ്ഞു കൂടുന്നത്. കുട്ടികള്‍ക്ക് പഠിക്കാ നോ സ്കൂളില്‍ പോകാനോ സൗകര്യങ്ങളില്ല.

മഴ പെയ്താല്‍ കുടിലിനകം ചോര്‍ന്നൊലിക്കും. പുലര്‍ച്ചെവരെ ഉണര്‍ന്നിരിക്കാനെ കഴിയു. രാത്രി ഇഴജന്തുക്കളെ ഭയന്ന് കുടിലില്‍ കഴിച്ചുകൂട്ടാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവരുടെ പ്രശ്‌നങ്ങളുടെ നേരെ ഇന്നിപ്പോള്‍ എല്ലാവരും കണ്ണടയ്ക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഭൂരഹിതര്‍ക്കു ഭൂമി നല്കിയപ്പോള്‍ ആറന്മുളയിലെ താമസക്കാരെ പാര്‍ട്ടി നേതൃത്വം അപേക്ഷ നല്‍കാന്‍ പോലും അയച്ചില്ലെന്ന് ആക്ഷേപമുണ്ട്. ആറന്മുളയിലെ ഭൂമി തങ്ങള്‍ക്കു ലഭിക്കുമെന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കിയിരുന്നത്. മിച്ചഭൂമിയായി കണ്ടുകെട്ടിയ സ്ഥലം ലഭിക്കാന്‍ തടസമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ കുടില്‍കെട്ടിയവരും കഴിഞ്ഞു.

പദ്ധതിക്കായി സ്ഥലത്തിന്റെ മുന്‍ ഉടമ മണ്ണിട്ടു നികത്തിയ സ്ഥലത്ത് ആദ്യം സിപിഎമ്മാണ് കൊടി കുത്തിയത്. സമരം രൂക്ഷമായതോടെ ഭൂരഹിതരായവരെ അവിടെ എത്തിച്ച് കുടില്‍കെട്ടിച്ച് താമസിപ്പിച്ചു. പദ്ധതിക്കായി മണ്ണിട്ടുനികത്തിയ വയല്‍മേഖല ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കെജിഎസ് കമ്പനിയുടെ വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുള ഐക്കര ജംഗ്ഷന് കിഴക്കുമാറി പൈതൃക ഗ്രാമ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബിജെപി, സിപിഎം, സിപിഐ, സിപിഐ എംഎല്‍ എന്നിവര്‍ സമരം നടത്തിയപ്പോള്‍ അതിജീവനത്തിനായി കുടില്‍ കെട്ടിയുള്ള സമരവുമായി ഭൂരഹിതരും സര്‍ക്കാര്‍ നടപടിക്കെതിരെ അണിനിരന്നു.

110  ദിവസം നീണ്ടുനിന്ന സമരം ഹരിത ട്രൈബ്യൂണലിന്റെ വിധിയോടെ അവസാനിച്ചെങ്കിലും കുടില്‍കെട്ടിയുള്ള പാവപ്പെട്ടവരുടെ സമരം ഇപ്പോഴും തുടരുകയാണ്. സമരകാലത്ത് തങ്ങളെ സന്ദര്‍ശിച്ച പലരും ഇപ്പോഴത്തെ മന്ത്രിസഭയില്‍ അംഗങ്ങളായപ്പോള്‍ തങ്ങള്‍ക്കെന്തെങ്കിലും ഗുണകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സമരഭൂമിയിലുള്ളവര്‍. കഴിഞ്ഞ അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ നല്‍കിയ അംഗീകാരം റദ്ദാക്കാന്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ സര്‍ക്കാരിനു മുമ്പില്‍ കടമ്പകളേറെയാണ്.

വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള അനുമതി തുടരുന്ന സാഹചര്യത്തില്‍ കെജിഎസ് കമ്പനി വിമാനത്താവള പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോവുകയാണ്. സ്ഥലം സര്‍ക്കാരിന്റേതാണെന്നും തോട് തെളിച്ച് കൃഷിയിറക്കുമെന്നും സമരകാലത്തു നടത്തിയ പ്രഖ്യാപനവും പാഴ്‌വാക്കാണെന്നു തെളിഞ്ഞു. അടുത്തയാഴ്ച സ്ഥലത്തെത്തുന്ന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ഇപ്പോള്‍ ആറന്മുള പ്രദേശവാസികള്‍.

Related posts