ആഹ്ലാദപ്രകടനങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസ് ജാഗ്രതയില്‍

knr-policeകണ്ണൂര്‍: വോട്ടെടുപ്പ് സമാധാനപരമായി നടന്ന കണ്ണൂര്‍ ജില്ലയില്‍ നാളെ നടക്കുന്ന വോട്ടെണ്ണല്‍ സംഘര്‍ഷരഹിതമാക്കാന്‍ പോലീസ് തയാറെടുപ്പില്‍. വോട്ടെണ്ണുമ്പോഴും ആഹ്ലാദപ്രകടനസമയത്തും പോലീസിനു കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനെത്തിയ രണ്ടുകമ്പനി കേന്ദ്രസേന ജില്ലയില്‍ തുടരുന്നുണ്ട്. വോട്ടെണ്ണല്‍ നടക്കുന്ന ചാലയിലെ ചിന്മയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയുള്‍പ്പെടെയുള്ള 200ഓളം പോലീസുകാര്‍ക്കാണ്.

ജില്ലയിലെ 11 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ ചാലയിലാണ്. പ്രവര്‍ത്തകര്‍ ഇവിടെ കേന്ദ്രീകരിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചാനലുകളിലും മറ്റും വോട്ടെണ്ണലിന്റെ തത്‌സമയവിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ആളുകള്‍ വലിയതോതില്‍ എത്താനിടയില്ലെന്നാണു സൂചന.

വോട്ടെണ്ണലിനുശേഷം കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതാണു മുന്‍കാല അനുഭവങ്ങള്‍. ഇതു മുന്നില്‍കണ്ടുകൊണ്ടുള്ള സുരക്ഷ നടപടികളാണ് പോലീസ് ഒരുക്കുന്നത്. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഈ മേഖലകളിലെ പാര്‍ട്ടി ഓഫീസുകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തും. വാഹന പട്രോളിംഗ് ജില്ലയിലാകെ ശക്തമാക്കാനും നിര്‍ദേശമുണ്ട്. 1600ഓളം പോലീസുകാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്കുണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം അക്രമസാധ്യതയുണ്ടെന്നു പോലീസ് റിപ്പോര്‍ട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അതിരുവിടാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് പോലീസ് പ്രധാനമായും ചെയ്യുന്നത്. ഇതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി പോലീസ് ചര്‍ച്ചയും നടത്തി.

Related posts