ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചത് വ്യാജഡോക്ടര്‍മാരുടെ തള്ളിക്കയറ്റത്തിന് കാരണമായി

alp-doctorനിലമ്പൂര്‍: ജില്ലയില്‍ വ്യാജ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ഇന്റലിജന്റസ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികള്‍ അവഗണിച്ചതാണ് ഇപ്പോള്‍ വ്യാജഡോക്ടര്‍മാര്‍ മേഖലയില്‍ പെരുകാന്‍ കാരണമായതെന്ന് സൂചന. നിലമ്പൂരില്‍ മൂലക്കുരുവിന് ചികില്‍സ നല്‍കിയിരുന്ന രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പധികൃതരുടെ സഹായത്തോടെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ എം.എം.ബിശ്വാസ് എന്നയാള്‍ കഴിഞ്ഞ 20 വര്‍ഷമായി നിലമ്പൂരില്‍ ചികില്‍സ നടത്തിവരികയായിരുന്നു.

അന്യസംസ്ഥാനക്കാരാണ്് മൂലക്കുരുവിന് കേരളത്തിലെത്തി ചികില്‍സ നല്‍കുന്നത്. ഇവരുടെ ക്ലീനിക്കിന് പുറത്ത് സ്ഥാപനത്തിന്റെ പേരെഴുതി ബോര്‍ഡ് വെക്കുമെങ്കിലും ഡോക്ടറുടെ പേരോ വിദ്യാഭ്യാസയോഗ്യതകളോ പ്രദര്‍ശിപ്പിക്കാറില്ല. ഇത്തരം ഡോക്ടര്‍മാരെ കുറിച്ച് ആര്‍ക്കും എവിടേയും പരാതികളൊന്നുമുണ്ടാകാറില്ല. നിലമ്പൂരില്‍ ഇത്തരം ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ മൂന്ന് വര്‍ഷം മുന്‍പ് തന്നെ പോലീസിന്റെ ഇന്റലിജന്റ്‌സ് വിഭാഗം പെടുത്തിയിരുന്നതായാണ് അറിയുന്നത്. എന്നാല്‍ ഒരു പരിശോധന പോലും എവിടേയും നടത്തിയിട്ടില്ല.

നിലമ്പൂരിലെ ഇത്തരത്തിലുണ്ടായിരുന്ന ഒരു ചികില്‍സാ കേന്ദ്രത്തില്‍ മുന്‍പ് പോലീസ് അന്വേഷിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് ചികില്‍സ നടത്തുന്നതെന്നാണ് കേന്ദ്രം നടത്തിപ്പുകാര്‍ പറഞ്ഞത്. തുടര്‍ന്ന് നടപടികളൊന്നുമുണ്ടായില്ല. പാരമ്പര്യ വൈദ്യവിഭാഗത്തിന്റെ ചില സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ പോലീസ് പരിശോധനയില്‍ കാണിക്കാറുള്ളത്.ഇതിന് മൂല്യമൊന്നുമില്ലെന്നുള്ളത് ആരും ശ്രദ്ധിക്കാറുമില്ല. ഇത്തരം കേസുകളില്‍ 90 ശതമാനവും ശിക്ഷിക്കപ്പെടാതെ പോകാറാണ് പതിവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതുകൊണ്ട് തന്നെയാണ് പരാതിയില്ലാതെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് മടിക്കുന്നതും. പോലീസിലുള്ള അംഗബലത്തിലുമധികം ജോലിയാണ് ഇപ്പോള്‍ത്തന്നെ ചെയ്യാനുള്ളത്. അതിനിടയില്‍ ഇത്തരം കേസുകള്‍ സ്വയമേവ കൈകാര്യം ചെയ്യാന്‍ പോലീസ് തയാറാവാറുമില്ല.

Related posts