എല്ലാം ജനങ്ങള്‍ക്കുവേണ്ടി…! മരുന്നിനും ഭക്ഷണത്തിനും പുറമേ പതഞ്ജലിയുടെ ജീന്‍സ്; വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കുന്നത് ജനങ്ങളുടെ ആവശ്യപ്രകാരമെന്ന് ബാബാ രാംദേവ്

Babaസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മരുന്നിനും ഭക്ഷണത്തിനും പുറമേ പതഞ്ജലിയുടെ ജീന്‍സുമായി യോഗ പ്രചാരകന്‍ ബാബാ രാംദേവ്. പരിദാന്‍ എന്ന പേരില്‍ ഇറക്കുന്ന വസ്‌ത്രോത്പന്നങ്ങളില്‍ ജീന്‍സും സാധാരണ വസ്ത്രങ്ങളുമുണ്ട്. വസ്ത്രങ്ങള്‍ എന്തുകൊണ്ട് നിര്‍മിക്കുന്നില്ല എന്ന്് ആളുകള്‍ ഏറെ നാളായി ചോദിക്കുന്നു. ഇതില്‍ നിന്നാണ് വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും രാംദേവ് പറയുന്നു. ഭക്ഷ്യോത്പന്നങ്ങളും ആയുര്‍വേദ മരുന്നുകളും ഉള്‍പ്പെടെ വലിയ വ്യാപാര ശൃംഖലയാണ് പതഞ്ജലിക്കുള്ളത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ആളുകളിലെത്തിക്കാനാണ് ശ്രമമെന്നും രാംദേവ് പറയുന്നു. താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോടൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു. പതഞ്ജലി ബ്രാന്‍ഡിന്റെ അംബാസഡര്‍ രാംദേവ് തന്നെയായിരുന്നു.

കാവി വസ്ത്രവും താടിയുമുള്ള രാംദേവിന്റെ ചിത്രം തന്നെയാണ് പല ഉത്പന്നങ്ങളുടെയും പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്. ബംഗ്ലാദേശിലും ആഫ്രിക്കയിലും യൂറോപ്പിലും യുഎസിലും ഫാക്ടറികള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാംദേവ്. രാംദേവിന്റെ ബിസിനസില്‍ മറ്റു പങ്കാളികളില്ലെന്നതും ശ്രദ്ധേയമാണ്. ആയുര്‍വേദ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും നിര്‍മാണ രംഗത്തു തന്നെയായിരിക്കും പതഞ്ജലിയുടെ കൂടുതല്‍ ശ്രദ്ധ. ഇതിനൊപ്പം തന്നെ വസ്ത്രവ്യാപാരമേഖല വിപുലപ്പെടുത്താനാണു ശ്രമമെന്നും രാംദേവ് പറയുന്നു.

ബംഗ്ലാദേശിന് പുറമെ നേപ്പാള്‍ സൗത്ത് ആഫ്രിക്കന്‍ വിപണികളും തങ്ങള്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. 800 ഓളം ഉത്പന്നങ്ങളാണ് ഇപ്പോള്‍ പതഞ്ജലിയുടേതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റ്, നൂഡില്‍സ്, ശീതള പാനീയം തുടങ്ങിയവയും ഉണ്ട്.

Related posts