കയര്‍ത്തൊഴിലാളിക്ക് 250ദിവസം തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്

ktm-thomas-isaacആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി പോലെ കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 250 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന വിധം കയര്‍വ്യവസായത്തെ പുനഃസംഘടിപ്പിക്കുമെന്ന് കയര്‍മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കയര്‍ പിരിക്കുന്നവര്‍ക്കും നെയ്യുന്നവര്‍ക്കും കൂലി ഉറപ്പാക്കുന്നതോടൊപ്പം തൊഴിലും ഉറപ്പാക്കും. കയര്‍ത്തൊഴിലാളികളുടെ വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെയും സംഘങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘങ്ങളില്‍ കയര്‍ പിരിച്ചാല്‍ അത് സംഭരിക്കാനുള്ള ചുമതല കയര്‍ഫെഡിന് നല്‍കും. 300 രൂപ കൂലി ഉള്‍പ്പെടുന്ന വിലയ്ക്ക് അവര്‍ കയര്‍ സംഭരിക്കും. കയര്‍ കോര്‍പറേഷന്‍ വഴി കയര്‍ ചെറുകിട ഉത്പാദകര്‍ക്കുനല്‍കും. നാട്ടിലെ തൊഴില്‍ ആവശ്യം പരിഗണിച്ച് കയര്‍കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കും. വിറ്റുപോകാത്ത ഉത്പന്നങ്ങള്‍ക്ക് റിബേറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ ഓണത്തിന് കയര്‍ ഉത്പന്നങ്ങള്‍ക്കു 20 ശതമാനം റിബേറ്റ് നല്‍കുന്നുണ്ട്. നടപ്പുവര്‍ഷം മാത്രം കയര്‍വ്യവസായത്തിന് 250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പ്രായോഗികമായ ബദല്‍ രൂപവത്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

തൊഴിലാളികളെ സംരക്ഷിച്ച് വ്യവസായത്തെ നിലനിര്‍ത്തും. മികച്ച കയര്‍ ഉത്പന്നങ്ങള്‍ ചെലവ് കുറച്ച്, യന്ത്രം ആവശ്യമെങ്കില്‍ ഉപയോഗിച്ച് നിര്‍മിക്കും. മൂന്നുനാലു മാസത്തിനുള്ളില്‍ കയര്‍സംഘങ്ങളെ പുനഃസംഘടിപ്പിക്കും. നിലവില്‍ തകര്‍ച്ചയിലായ സംഘങ്ങളെ പൂട്ടുകയല്ല, സംയോജിപ്പിക്കുകയാണ് ചെയ്യുക. വൈവിധ്യമാര്‍ന്ന പുതിയ കയര്‍ ഉത്പന്നങ്ങളാണ് കയര്‍മേഖലയുടെ സാധ്യത. മാറി ചിന്തിക്കലും ആധുനികീകരണവുമാണ് ഇപ്പോള്‍ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കയറിന് ഇപ്പോള്‍ വിപണിയില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കയര്‍ത്തൊഴിലാളികള്‍ക്കൊപ്പം വര്‍ഗ ബഹുജനങ്ങളും ഈ മേഖലയുടെ സംരക്ഷണത്തിനു മുന്നിട്ടിറങ്ങണം.

പരമ്പരാഗത വ്യവസായത്തെ നിലനിര്‍ത്തുന്നതില്‍ എല്ലാവരും പങ്കുവഹിക്കണം. ഇന്നു മുതല്‍ ആവശ്യപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വീട്ടില്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കയര്‍ അപ്പക്‌സ് ബോഡി വൈസ്‌ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പറേഷന്റെ ഓണക്കാലവില്പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കയര്‍ഫെഡിന്റെ ഓണക്കാല പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു.

കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍, കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ മെഷിനറി മാനുഫാക്ചറിംഗ് യൂണിറ്റ് ചെയര്‍മാന്‍ കെ. പ്രസാദ്, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ കെ.ആര്‍. ഭഗീരഥന്‍, കെ.കെ. ഗണേഷ്, രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളായ സജി ചെറിയാന്‍, വി.എസ്. മണി, പി.വി. സത്യനേശന്‍, എന്‍. ഹരിദാസ്, കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍. സായികുമാര്‍, കയര്‍ പ്രോജക്ട ്ഓഫീസര്‍ കെ.എം. ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts