കര്‍ശന നിബന്ധനകളുമായി ഓഡിറ്റോറിയം ഉടമകള്‍

ktm-auditoriumകൊല്ലം: വിവിധ ആവശ്യങ്ങള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്യുന്നതിന് ജില്ലാ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.കൊല്ലം രണ്ടാംകുറ്റി ശാരദാ ഓഡിറ്റോറിയത്തില്‍ കൂടിയ ഓഡിറ്റോറിയം ഉടമകളുടെ യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. വിവിധ തരത്തിലുള്ള വര്‍ധിപ്പിച്ച നികുതികള്‍ ഉടമകള്‍ കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണം അടക്കുമുള്ള കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധികളില്‍ മാലിന്യ സംസ്കരണത്തിന് അധികാരികള്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ചില നിബന്ധനകള്‍ അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും ഇനിമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ചടങ്ങുകള്‍ ക്കായി ബുക്കു ചെയ്യുന്നതിന്റെ തലേദിവസം രാത്രി പത്തിനു ശേഷം ഹാളിലേയ്ക്കും അടുക്കളയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും.

പാചകത്തിന് കൊമേഴ്‌സ്യല്‍ ഗ്യാസ് സിലിണ്ടറുകള്‍ മാത്രമേ ഇനിമുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ. പ്ലാസ്റ്റിക്കും ഫോയില്‍ പേപ്പറിനും നിരോധനവുമുണ്ട്.വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് വൈദ്യുതി നല്‍കില്ല. ബാക്കിവരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. ലഹരി പാനീയങ്ങളും ലഹരി വസ്തുക്കളും അനുവദിക്കില്ല തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.

5000 മുതല്‍ 10,000 വരെ വാട്‌സുള്ള ലൈറ്റുകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചത് വഴി ചില ഓഡിറ്റോറിയങ്ങളുടെ വയറിംഗ് പൂര്‍ണമായും കത്തിനിശിച്ചതായും ഉടമകള്‍ ചൂണ്ടിക്കാട്ടി.അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുള്ള 15 ഇന നിബന്ധനകള്‍ പൂര്‍ണമായും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഓഡിറ്റോറിയങ്ങള്‍ വാടകയ്ക്ക് നല്‍കുകയുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Related posts