കുടിച്ച വെള്ളത്തെ വിശ്വസിക്കാന്‍ കൊള്ളില്ല! പെപ്‌സിയിലും കൊക്കകോളയിലും വിഷാംശം; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നു കമ്പനി അധികൃതര്‍

ജിജി ലൂക്കോസ്
pepsi2
ന്യൂഡല്‍ഹി: പെപ്‌സിക്കോയുടെയും കൊക്ക കോളയുടെയും ശീതളപാനീയങ്ങളില്‍ മാരക വിഷാംശമുണ്ടെന്നു കേന്ദ്ര സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ലെഡ്, ക്രോമിയം, ആന്റിമണി, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങള്‍ ഈ പാനീയങ്ങളിലൂടെ ശരീരത്തിലെത്തുന്നുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (ഡിടിഎബി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഘനലോഹങ്ങള്‍ കാന്‍സര്‍ അടക്കം പല രോഗങ്ങള്‍ക്കും കാരണമാകും.

പെപ്‌സി, മൗണ്ടന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍ അപ്, കൊക്കകോള എന്നിവയുടെ സാമ്പിളുകളിലാണ് അമിതമായ തോതില്‍ ഘനലോഹങ്ങള്‍ കണ്ടെത്തിയത്. ഒരു തവണ ഉപയോഗിച്ചതിനുശേഷം നശിപ്പിച്ചു കളയേണ്ട പെറ്റ് (പിഇടി) ബോട്ടിലുകളാണ് ദോഷമുള്ള ഘടകങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനി. അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ബോട്ടിലില്‍നിന്നു പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്താണ് സാമ്പിളുകള്‍ പരിശോധിച്ചത്.

പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ഡിടിഎബി ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിനു സമര്‍പ്പിച്ചു. കമ്പനികള്‍ ആരോപണം നിഷേധിച്ചു. ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളുണ്ടാക്കുന്നു. ചൂടേറ്റാല്‍ രൂപം മാറുന്ന തെര്‍മോ പ്ലാസ്റ്റിക് പോളിമര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന പെറ്റ് ബോട്ടിലുകള്‍ നിരന്തര ഉപയോഗത്തിലൂടെയും ഊഷ്മാവിലൂടെയും വിഘടിച്ച് ബിസ്ഫിനോള്‍ എ (ബിപിഎ) എന്ന രാസപദാര്‍ഥം പുറപ്പെടുവിക്കുന്നുണ്ടെന്നും ഇതു കാന്‍സര്‍ അടക്കമുള്ള രൂക്ഷമായ ദോഷഫലങ്ങളുണ്ടാക്കുന്ന മനുഷ്യ നിര്‍മിത രാസവസ്തുവാണെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ളവ നേരത്തേ കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നു പല വിദേശ രാജ്യങ്ങളും ഭക്ഷ്യപദാര്‍ഥങ്ങളും കുപ്പിവെള്ളവും പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്നതു നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മിനറല്‍ വാട്ടര്‍ സാമ്പിളുകളും സോഫ്റ്റ് ഡ്രിങ്കുകളും പരിശോധിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗമായ എഫ്എസ്എസ്എഐ തീരുമാനിച്ചിരുന്നു. ബ്രെഡിലും മറ്റും ചേര്‍ക്കുന്നതായി കണ്ടെത്തിയ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിനു കാരണമാകുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ കണ്ടെത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഈ നീക്കം. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ആരോഗ്യത്തിനു ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആദ്യ പത്ത് രാസവസ്തുക്കളിലാണ് കണ്ടെത്തിയ ലെഡിനും കാഡ്മിയത്തിനും ലോകാരോഗ്യ സംഘടന ഇടം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഈ രാസവസ്തുക്കള്‍ ഗുരുതരമായി ബാധിക്കുക. ലെഡിന്റെ അംശം ശരീരത്തില്‍ അധികമായി ചെന്നാല്‍ മസ്തിഷ്കത്തിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തെ തകിടം മറിക്കും. മസ്തിഷ്കാഘാതത്തിനും അപസ്മാരത്തിനും അതിലൂടെ മരണത്തിനും സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കാഡ്മിയം വൃക്കകള്‍ക്കും ശ്വാസകോശത്തിനും ഭീഷണിയാണ്. കാഡ്മിയവും ലെഡും അര്‍ബുദത്തിനും കാരണമാകുമെന്നും വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, റിപ്പോര്‍ട്ട് ലഭിക്കാതെ  പ്രതികരിക്കാന്‍ സാധിക്കില്ലെന്നു പെപ്‌സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്‌സിക്കോ ഉത്പന്നങ്ങള്‍ പുറത്തിറക്കാറുള്ളത്. അനുവദനീയമായ അളവിലുള്ള ലോഹ പദാര്‍ഥങ്ങള്‍ മാത്രമേ പാനീയങ്ങളില്‍ ഉണ്ടാകൂ എന്നും കമ്പനി അറിയിച്ചു.

Related posts