കുറ്റപത്രം വൈകി; അസ്‌ലം വധക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം

kkd-courtനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഒന്നാം പ്രതിക്ക് കോടതി ജാമ്യം നല്‍കി. വളയം നിരവുമ്മലിലെ കക്കുഴിയുള്ള പറമ്പത്ത്്  നിധിന്‍ എന്ന കുട്ടു(28)വിനാണ്  ഇന്നലെ 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന്്് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച്ച ജാമ്യം നല്‍കിയത്. അസ്‌ലം വധക്കേസില്‍ നിലവില്‍ ഒന്നാം പ്രതിയാണ് നിധിന്‍. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ നേരത്തെ രണ്ടുതവണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

കൊലപാതക സംഘം സഞ്ചരിച്ച കെഎല്‍ 13 ഇസെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ കുറ്റത്തിനാണ് ഇയാള്‍ ഈ കേസില്‍ അറസ്റ്റിലായത്. ഓഗസ്റ്റ് മാസം 12ന് വൈകുന്നേരം അഞ്ചോടെയാണ് സുഹൃത്തുക്കളോടൊപ്പം സ്ക്കകൂട്ടറില്‍ സഞ്ചരിക്കവെ വെള്ളൂര്‍ ചാലപ്പുറം റോഡില്‍വച്ച് ഇന്നോവ കാറിലെത്തിയ സംഘം സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൈസൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓഗസ്റ്റ് 23ന്് തൊട്ടില്‍പാലം മാവിന്‍ ചോട്ടില്‍വച്ച് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റിയാടി സിഐ ടി. സജീവനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിധിന്‍ ഇന്ന്് പുറത്തിറങ്ങും. ആഴ്ചയില്‍ ഒരു ദിവസം ഇപ്പോള്‍ കേസന്വേഷിക്കുന്ന നാദാപുരം സിഐ ജോഷി ജോസിന് മുന്നില്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നല്‍കിയത്. നിലവില്‍ ഈ കേസില്‍ പ്രധാന പ്രതികളായ നാലുപേരെ കൂടി ഇനിയും പിടികിട്ടാനുണ്ട്. പത്തുപേരാണ് അസലം വധക്കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ബംങ്കളം സ്വദേശി അനില്‍ ഒഴികെ ബാക്കിയുള്ളവര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അതേസമയം പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് ലീഗ് ഇന്ന് വൈകുന്നേരം നാദാപുരത്ത് പ്രതിഷേധ സംഗമം നടത്തും. 100 ദിവസം പൂര്‍ത്തിയായിട്ടും പോലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും ഇത് പോലീസിന്റെയും സിപിഎമ്മിന്റെയും ഒത്തുകളിയാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു. അസ്‌ലം വധക്കേസില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് നേരത്തെതന്നെ യൂത്ത് ലീഗ് നിരവധി പ്രതിഷേധങ്ങള്‍ നാദാപുരത്ത് സംഘടിപ്പിച്ചിരുന്നു.

Related posts