ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തി ലൂടെ ഒഴുകുന്നതും തിരുവന്‍വണ്ടൂരിലെ പ്രധാന ജലസ്രോതസുമായ വരട്ടാറിന്റെ കൈത്തോടുകള്‍ മുഴുവന്‍ കൈയറ്റക്കാരുടെ പിടിയിലമര്‍ന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തിരുവന്‍വണ്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിനുസമീപം സ്വകാര്യ വ്യക്തി വരട്ടാറിന്റെ കൈത്തോട് കൈയേറിയതായി പരാതിയുയര്‍ന്നു. തോടിനുകുറുകെ കരിങ്കല്‍ കെട്ടുകള്‍ നിര്‍മിച്ച് അതിനുളളില്‍ മണ്ണിറക്കി നിറച്ചു വഴി ഉണ്ടാക്കിയിരിക്കുന്നു. മാത്രമല്ല തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ടുനിരത്തി തെങ്ങിന്‍ തൈകളും, വാഴയും മറ്റു കൃഷികളും ഇറക്കി പഴയപുരയിടം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ മാറ്റിയെടുക്കുകയും ചെയ്തു.
നാട്ടുകാര്‍ അധികൃതരെ ഈ വിവരം അറിയിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ണടിക്കലും കരിങ്കല്‍ ഭിത്തി നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു. തോട്ടിലൂടെയുളള ജലനിര്‍ഗമന മാര്‍ഗം പൂര്‍ണമായും അടച്ചു. ഈ ഭാഗത്ത് നല്ല വീതിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും പാര്‍ട്ടികളും ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ മുന്നോട്ടു വന്നിട്ടില്ല. ആദി പമ്പമുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴാര്‍മംഗലം, ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന വരട്ടാര്‍ അതിന്റെ പൂര്‍വസ്ഥിതി കൈവിട്ടിരിക്കുന്നു.
പൊതുമരാമത്ത്, ജലസേചനവകുപ്പ്, റവന്യൂമന്ത്രിമാര്‍, കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവര്‍ക്കു പരാതിപ്പെട്ടിട്ടും നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. മഴുക്കീര്‍-ഇരമല്ലിക്കര റോഡിനു സമാന്തരമായാണു വരട്ടാര്‍ ഒഴുകുന്നത്. സ്കൂളിനു സമീപവും ക്ഷേത്രത്തിനു വടക്കുവശവുമാണ് കൈയേറ്റങ്ങള്‍ വ്യാപകം. നീരൊഴുക്ക് തടസപ്പെട്ടതോടെ സമീപത്തുളള കിണറുകളിലെ വെളളവും വറ്റി. ഇതുകൂടാതെ മാലിന്യങ്ങളും ഈ ജലസ്രോതസിലേക്കു തള്ളുന്നുണ്ട്. ആരോഗ്യ വകുപ്പില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. വെളളം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിച്ചു. ഇതോടെ നന്നാട് ഭാഗത്തു നിലംനികത്തല്‍ വ്യാപകമായി തുടരുന്നു എന്നും പരാതി ഉയരുന്നു. നന്നാട്, തിരുവന്‍വണ്ടൂര്‍, കോലിടത്തുശേരി, വനവാതുക്കര, തോണ്ടറപ്പടികോളനി, വഞ്ഞിപ്പുഴേത്ത് കോളനി, കോട്ടയത്തുകാവ് എന്നീ പ്രദേങ്ങളില്‍ രൂക്ഷമായ കുടിവെളളക്ഷാമം നേരിടുകയാണ്.