കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ കര്‍ശനമാക്കി എസ്.ആര്‍.സുധീര്‍കുമാര്‍

tcr-railstationകൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പോലീസും ആര്‍പിഎഫും എക്‌സൈസും വില്‍പ്പന നികുതി വകുപ്പ് അധികൃതരും പരിശോധനകള്‍ കര്‍ശനമാക്കി. ഇതുകൂടാതെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ദിവസവും റെയില്‍വേ സ്റ്റേഷന്റെ മുക്കിലും മൂലയിലുമടക്കം പഴുതുകള്‍ അടച്ചുള്ള പരിശോധനകളും തുടങ്ങി. ജില്ലാ കള്ടറേറ്റില്‍ നടന്ന ബോംബ് സ്ക്വാഡിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുള്ളത്. പ്രധാന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന ലഗേജുകളടക്കം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിക്കും. വേണ്ടിവന്നാല്‍ സംശയാസ്പദമായ പാഴ്‌സലുകള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കാനും മുകളില്‍ നിന്നുള്ള നിര്‍ദേശമുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടി വിശദമായി ചോദ്യം ചെയ്യും. ഇവരുടെ ബാഗേജുകളടക്കം പരിശോധിക്കും. മദ്യപിച്ച് സ്റ്റേഷനില്‍ എത്തുന്നവരെ പിടികൂടാനും റെയില്‍വേ പോലീസിന് ഉന്നതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാനാണ് നിര്‍ദേശം.യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നവരെയും പിടികൂടി പിഴ ഈടാക്കും. കഴിഞ്ഞ കുറെ ദിവസങ്ങളായി ടിക്കറ്റ് പരിശോധനയ്ക്ക് കൂടുതല്‍ പേരെ നിയോഗിച്ചിട്ടുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ടിക്കറ്റ് പരിശോധന ശക്തമാണ്.കൊല്ലം-പുനലൂര്‍ റൂട്ടിലെ ട്രെയിനുകളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലായ സ്ഥിതിക്ക് ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലും മിക്കപ്പോഴും ടിക്കറ്റ് പരിശോധകരുണ്ടാകും.

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചാര്‍ജെടുത്തതിന് ശേഷം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം എക്‌സൈസ് സംഘത്തിന്റെ സാന്നിധ്യമുണ്ട്. ആന്ധ്രാപ്രദേശ്, മംഗലാപുരം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍മാര്‍ഗം വന്‍തോതില്‍ കഞ്ചാവും കൂടാതെ മയക്കുമരുന്നും പാന്‍മസാലകളും കടത്തി കൊണ്ടുവരുന്നുവെന്ന് വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങള്‍ വഴിയുള്ള ട്രെയിനുകള്‍ കൊല്ലം റെയി ല്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ എക്‌സൈസ് സംഘം ജാഗരൂകരായി ഉണ്ടാകും. കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും കാരിയര്‍മാരില്‍ നല്ലൊരു പങ്കും യുവാക്കളാണ്. സ്ത്രീകള്‍ വഴിയും കൊല്ലത്ത് കഞ്ചാവ് എത്തുന്നുണ്ട്.

മഫ്തിയിലായിരിക്കും എക്‌സൈസ് സംഘം സ്റ്റേഷനില്‍ ഉണ്ടാകുക. എക്‌സൈസ് കമ്മീഷണറുടെ മിന്നല്‍ പരിശോധനകളും കര്‍ശന നിര്‍ദേശങ്ങളും ഭയന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓണം സീസണ്‍ അടുക്കാറായതോടെ തമിഴ്‌നാട്ടില്‍ നിന്നും ബാംഗളൂരില്‍ നിന്നും നികുതി വെട്ടിച്ച് തുണിത്തരങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഇറച്ചിക്കോഴിയുമടക്കം കൊല്ലത്ത് എത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് തടയാനാണ് വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. മധുര-കൊല്ലം പാസഞ്ചറിലാണ് നികുതി വെട്ടിച്ചുള്ള സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ കൊണ്ടുവരുന്നത്. പരവൂര്‍, മയ്യനാട്, ഇരവിപുരം സ്റ്റേഷനുകളിലാണ് ഇത്തരം സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുന്നത്.

ഈ മൂന്ന് സ്റ്റേഷനുകളിലും കാര്യമായി പോലീസ് സാന്നിധ്യം ഉണ്ടാകാറില്ല. വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വല്ലപ്പോഴും ഇവിടെ പരിശോധനയ്ക്ക് എത്തിയാലായി. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നത് കൃത്യമായി അറിയാന്‍ നികുതി വെട്ടിപ്പുകാര്‍ക്ക് നിരവധി സംവിധാനങ്ങളുമുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ ശക്തമാണെങ്കിലും രാപകല്‍ വ്യത്യാസമില്ലാതെ യാചകശല്യം രൂക്ഷമാണ്.  രാത്രി ഗുഡ്‌സ് ഷെഡ് പരിസരത്തും ഓവര്‍ബ്രിഡ്ജ് ഭാഗത്തും ഫാത്തിമ കോളജിന് എതിര്‍വശത്തെ വിജനമായ പ്രദേശത്തും മദ്യപരുടെയും മറ്റ് സാമൂഹിക വിരുദ്ധരുടെയും ശല്യം സ്ഥിരം യാത്രികരെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.

Related posts