ചിരിച്ച് തോല്‍പ്പിക്കാന്‍ ഇനി ജിഷ്ണുവില്ല

jishവി. ശ്രീകാന്ത് 

തനിക്കു മുന്നില്‍ തലപൊക്കി നിന്ന രോഗത്തെ നോക്കി ചുമ്മാ അങ്ങ് പുഞ്ചിരിച്ചപ്പോള്‍ രോഗത്തിനു നാണം വന്നു. ഇവന് എവിടുന്നാണ് ഇത്രയും ധൈര്യം, ആ ചിരി കണ്ടാല്‍ എങ്ങനെയാണ് ചിരിക്കാണ്ടിരിക്കുക. ആ ചിരിയില്‍ ലയിച്ച് ആദ്യം വഴിമാറിക്കൊടുത്തെങ്കിലും വീണ്ടും അവനെ തേടി രോഗം എത്തി. വിശേഷം തിരക്കാന്‍ എത്തിയതായിരിക്കുമെന്ന ലാഘവത്തോടെ അവന്‍ വീണ്ടും ചിരി പാസാക്കിയപ്പോള്‍ രോഗത്തിന്റെ മുഖത്ത് ഗൗരവമായിരുന്നു. പക്ഷേ അപ്പോഴും ആ മുഖത്ത് ചിരി മാഞ്ഞിരുന്നില്ല. ദൈവത്തിന്റെ കല്പന നടപ്പിലാക്കി ഇന്നലെ രോഗം മടങ്ങുമ്പോള്‍ കൂടെ ജിഷ്ണുവും ഉണ്ടായിരുന്നു. അതെ ദൈവത്തിന്റെ ദൃഢനിശ്ചയത്തിനു മുന്നില്‍ ചെറുപുഞ്ചിരിയോടെ ജിഷ്ണു കീഴടങ്ങി.

സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ ജിഷ്ണു എന്ന നടന്റെ പോരോട്ടവീര്യത്തെക്കുറിച്ച് ഇന്നാരും അറിയില്ലായിരുന്നു. മനസില്‍ തട്ടുന്ന വാക്കുകളാലും ചെറിയ ചെറിയ സന്ദേശങ്ങളിലൂടെയും കഴിഞ്ഞ രണ്ടു വര്‍ഷമായി ജിഷ്ണു നമുക്കിടയില്‍ ഒരാളായി സംവദിച്ചു കൊണ്ടേയിരുന്നു.

2014 ഫെബ്രുവരി ആറിന് ജിഷ്ണു തന്റെ ഫെയ്‌സ് ബുക്ക് പേജ് വഴി എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു. അന്നു കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു ജിഷ്ണു. ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ പ്രാര്‍ഥന കൊണ്ടും സര്‍ജറി വിജയമായിരുന്നു. താന്‍ വീട്ടില്‍ തിരിച്ചെത്തിയെന്നും കാന്‍സറില്‍ നിന്നും പൂര്‍ണമുക്തനാകാന്‍ ആറു മാസം കൂടി വേണ്ടിവരുമെന്നായിരുന്നു കുറിപ്പ്. പിന്നീട് ഇങ്ങോട്ട് ജിഷ്ണു തന്റെ ഫെയ്‌സ് ബുക്ക് പേജ് വഴി പ്രേക്ഷകരുമായി സംവദിച്ചുകൊണ്ടേയിരുന്നു. ഡയറിക്കുറിപ്പുകള്‍ പോലെയുള്ള പോസ്റ്റുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടേയിരുന്നു. താന്‍ അറിയാതെ തന്നെ കാന്‍സര്‍ ബാധിതരായവര്‍ക്ക് രോഗത്തെ നേരിടാനുള്ള പ്രചോദനവുമായി മാറുകയായിരുന്നു ജിഷ്ണു.

1987ല്‍ ബാലനടനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജിഷ്ണു 2002 മുതലാണ് സിനിമാ ലോകത്ത് സജീവമാകുന്നത്. നായകനായും വില്ലനായും സഹനടനായും 21 ഓളം സിനിമകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഈ നടന്റെ അഭിനയ മുഹൂര്‍ത്തങ്ങളേക്കാള്‍ ഏവര്‍ക്കും ഇഷ്ടമായത് എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം തന്നെയായിരുന്നു. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ടായതിനു കാരണവും അതുതന്നെ. മുഖപുസ്തകത്തില്‍ ജിഷ്ണുവിനോടു തിരിച്ച് സംവദിക്കാനും ഒരുപാട് ആള്‍ക്കാരുണ്ടായിരുന്നുവെന്നു മുഖപുസ്തകം സാക്ഷ്യം പറയുന്നു. കാന്‍സറിനെ തിരിച്ച് ആക്രമിച്ച് ജീവിതത്തിലേക്കു തിരികെ വന്ന നടന്‍ ഇന്നസെന്റും നടി മംമ്ത മോഹന്‍ദാസും ക്രിക്കറ്റ് താരം യുവരാജുമെല്ലാം ജിഷ്ണുവിനു പ്രചോദനം തന്നെയായിരുന്നു.

കാന്‍സറില്‍ നിന്നും മുക്തനായി സിനിമയിലേക്കുള്ള തിരിച്ചുവരും എന്നു കരുതിയിരിക്കെ കഴിഞ്ഞ മേയ് 21ന് ഫോട്ടോയോടുകൂടിയ ഒരു കുറിപ്പ് തന്റെ പേജില്‍ ജിഷ്ണു പോസ്റ്റ് ചെയതു.  കാന്‍സര്‍ തന്നെ വീണ്ടും ആക്രമിക്കാനെത്തിയെന്നും രോഗത്തോടു പോരാടുന്നത് ഒരു കംപ്യൂട്ടര്‍ ഗെയിം പോലെയാണെന്നുമായിരുന്നു കുറിപ്പ്. ചിരി മാത്രമല്ല വാക്കുകളെ കൂട്ടിയിണക്കി താന്‍ ഇനിയും പോരാടുമെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു ജിഷ്ണു ആ കുറിപ്പിലൂടെ. കംപ്യൂട്ടര്‍ ഗെയിമില്‍ ജയിച്ചു കയറുന്നതുപോലെ നിസാരമായി തന്നെ കാന്‍സറിനെ അതിജീവിച്ച് താന്‍ തിരിച്ചെത്തുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. പിന്നീട് ജൂലൈ 26ന് തന്റെ ട്രീറ്റ്‌മെന്റിന് ശേഷമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ജിഷ്ണു ഇങ്ങനെ കുറിച്ചു.  താന്‍ ഇത്രത്തോളം മെലിഞ്ഞതുകണ്ട് ചിലര്‍ അസൂയപ്പെടുന്നുണ്ടാവും, ഇത്രത്തോളം മെലിയാന്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്ന്. ഈ കുറിപ്പുകളെല്ലാം ഈ രോഗത്തെ നേരിടുന്ന പലര്‍ക്കും പ്രചോദനം തന്നെയായിരുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

തൊട്ടടുത്ത മാസം  എന്നെ തട്ടിക്കൊണ്ടു പോയി…. എന്ന കുറിപ്പ് പലരെയും ചിരിപ്പിച്ചിട്ടുണ്ടാവാം. ആശുപത്രിയിലെ ട്രീറ്റ്‌മെന്റിനുശേഷം വീട്ടിലെത്തിയ ജിഷ്ണുവിനെ പൊക്കിയെടുത്തു കൊണ്ട്  കോളജ് സുഹൃത്തുക്കള്‍ റീ യൂണിയന്‍ ആഘോഷിക്കാന്‍ പോയതിനെ ഇത്തിരി നര്‍മത്തോടെ തട്ടിക്കൊണ്ടു പോകല്‍ എന്നൊക്കെ പറയാന്‍ ജിഷ്ണുവിനല്ലേ പറ്റു. ഏറെ സന്തോഷത്തോടെ അന്നിട്ട ഫോട്ടോയും കുറിപ്പും താന്‍ വീണ്ടും സിനിമാ ലോകത്തേക്ക് മടങ്ങിവരവിന് ഒരുങ്ങുന്നു എന്നുള്ള സൂചനയാണ് തന്നത്. പിന്നീട് ഇങ്ങോട്ടും സോഷ്യല്‍ മീഡിയ വഴിയുള്ള സംവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. നിരന്തരമായുള്ള ഇത്തരം സംവാദങ്ങള്‍ വഴി ജിഷ്ണു ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന് ഏവരും വിശ്വസിച്ചു. അങ്ങനെയിരിക്കെയാണ് ഈമാസം ജിഷ്ണു മണിച്ചേട്ടനുമൊത്തുള്ള ഓര്‍മകള്‍ തന്റെ പേജില്‍ പങ്കുവച്ചത്.

കലാഭവന്‍ മണി ഈ ലോകത്തോട് വിടപറഞ്ഞു ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് ഏഴിനാണ് ജിഷ്ണു മണിച്ചേട്ടനുമൊത്തുള്ള ഓര്‍മകള്‍ തന്റെ പേജില്‍ പങ്കുവച്ചത്. അതിനു തൊട്ടടുത്ത ദിവസം തന്റെ രണ്ടാമത്തെ വീടായ ആശുപത്രിയില്‍ ജിഷ്ണു വീണ്ടും എത്തി. താന്‍ ഐസിയുവിലാണെന്നും അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലെന്നും ആശുപത്രി ഇപ്പോള്‍ എന്റെ രണ്ടാമത്തെ വീടായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പറഞ്ഞുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായി. ചിരി ഒരു മാജിക്കാണെന്നും. ചിരിക്കാതിരിക്കാന്‍ മറക്കരുതെന്നും ജിഷ്ണു എല്ലാവരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണ് ജിഷ്ണു എന്നു വിശ്വസിക്കാനായിരുന്നു ഏവര്‍ക്കും ഇഷ്ടം. എല്ലാ വനിതകള്‍ക്കും വനിതാദിനം ആശംസിക്കാനും ജിഷ്ണു അന്നേ ദിവസം മറന്നില്ല. പക്ഷേ പിന്നീട് ഇങ്ങോട്ടുള്ള ദിവസങ്ങളില്‍ ജിഷ്ണുവിന്റെ മുഖ പുസ്തകത്താളുകള്‍ ഉറക്കത്തിലായിരുന്നു. ചിരിച്ച് കൊണ്ട് ദാ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഇനിയെന്നെ ആര്‍ക്കും കീഴടക്കാനാവില്ലായെന്നു പറഞ്ഞുള്ള കുറിപ്പ് ഉടന്‍ വരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പിന്നീട് ആ മുഖപുസ്തകത്താളുകളില്‍ അക്ഷരങ്ങളുടെ വേലിയേറ്റം ഉണ്ടായില്ല. ദുഃഖവെള്ളിയാഴ്ചയായ ഇന്നലെ രാവിലെ ഏവരെയും തേടിയത്തെിയത് ഒരു ദുഃഖവാര്‍ത്തയായിരുന്നു. ചിരിക്കാന്‍ മറക്കുന്നവരോടായി നിങ്ങള്‍ ചിരിയെ മറക്കല്ലെന്ന് ഓര്‍മിപ്പിച്ച് ജിഷ്ണു യാത്രയായി എന്ന വാര്‍ത്ത.

അതുവരെ ജിഷ്ണുവുമായി സംവദിച്ചിരുന്നവര്‍ക്ക് ഈ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇത്ര ധീരനായ ഒരു പോരാളിയുടെ പോരാട്ടം ദൈവം കണ്ടില്ലെന്നു നടിക്കുമെന്ന് ആരും തന്നെ വിശ്വസിച്ചില്ല. ഈ വാര്‍ത്ത സത്യമല്ലാതാകണേ എന്ന പ്രാര്‍ഥനയോടെ ചാനലുകള്‍ മാറ്റി മാറ്റി നോക്കിയെങ്കിലും ചാനലുകള്‍ ഒരേ സ്വരത്തില്‍ മന്ത്രിച്ചു ജിഷ്ണു യാത്രയായി. ജിഷ്ണുവിനായി പ്രാര്‍ഥിച്ചിരുന്നവരുടെ പ്രാര്‍ഥന വിഫലമായി. സംസാരിക്കാന്‍ നന്നേ പ്രയാസം അനുഭവപ്പെട്ട നാളുകളില്‍ ജിഷ്ണുവിനായി സംസാരിച്ചിരുന്നവര്‍ ഇന്നലെ നിശബ്ദരായി. ഓര്‍ക്കാനായി മുഖപുസ്തകത്താളുകളില്‍ ഒരു പിടി കുറിപ്പുകള്‍ സമ്മാനിച്ച് ജിഷ്ണു ഓര്‍മയാകുമ്പോള്‍ ആ കുറിപ്പുകള്‍ പലരുടെയും ഉള്ളില്‍ ജീവിക്കുമെന്നുറപ്പാണ്. ആ ധൈര്യം, ആ ചിരി മാജിക്ക് ആര്‍ക്കും തന്നെ മറക്കാനാവില്ല.

jishnu
നിശ്ചയദാര്‍ഢ്യത്തിന്റെ മുഖം

പ്രദീപ് ഗോപി

അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോഴും തളരാതെ പോരാടിയ പ്രതിഭ നടന്‍ ജിഷ്ണു രാഘവന്‍ ഒടുവില്‍ അകാലത്തില്‍ തന്നെ മരണത്തിനു കീഴടങ്ങി. വിധി കരുതി വച്ച രോഗത്തോടു നിശ്ചയദാര്‍ഢ്യവും കരുത്തും ചോര്‍ന്നു പോകാതെ മരണം തട്ടിയെടുക്കുംവരെ പോരാടി പുഞ്ചിരിക്കാന്‍ ജിഷ്ണുവിനായി. ജീവിതത്തിലേക്കു തിരിച്ചുവരാന്‍ നടത്തിയ പോരാട്ടം പരാജയപ്പെട്ടെങ്കിലും അന്ത്യനിദ്രയിലും ആ മുഖം പ്രതീക്ഷയുടെ മുഖമായി. പഴയകാല നടനായിരുന്ന രാഘവന്റെ മകനാണ്. ധന്യ രാജന്‍ ആണ് ഭാര്യ.

സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. തൊണ്ടയ്ക്കു ബാധിച്ച അര്‍ബുദം പിന്നീടു ശ്വാസകോശത്തിലേക്കു പടര്‍ന്നതാണ് ആരോഗ്യസ്ഥിതി വഷളാക്കാന്‍ കാരണം. അനിവാര്യമായ ശസ്ത്രക്രിയ സംസാരശേഷിയെയും ഇല്ലാതാക്കിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിലേക്കും  സിനിമയിലേക്കും തിരിച്ചു വരുമെന്ന പ്രതീക്ഷ ജിഷ്ണുവിനുണ്ടായിരുന്നു. അത് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. ചികിത്സയ്ക്കിടെയും ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീടു വീണ്ടും ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ജിഷ്ണു സിനിമയിലെത്തിയത്. 2002ല്‍ നമ്മള്‍ എന്ന കമല്‍ ചിത്രത്തില്‍ രണ്ടു നായകന്മാരിലൊരാളായുള്ള രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ശിവന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ കൂടുകൂട്ടിയ ജിഷ്ണു പിന്നീടു നിരവധി സിനിമകളിലൂടെ മലയാളിയുടെ പ്രിയതാരമായി മാറി. ഭരതന്റെയും കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥായിരുന്നു സഹനായകന്‍.

പിന്നീട് വടക്കോട്ട് തിരിഞ്ഞാല്‍ നാലമത്തെ വീട് എന്ന സിനിമയില്‍ നായകനായുമെത്തി. ചൂണ്ട, ഫ്രീഡം,  നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്, നിദ്ര, ഉസ്താദ് ഹോട്ടല്‍, ബാങ്കിംഗ് അവേഴ്‌സ് 10 ടു 4, അന്നും ഇന്നും എന്നും, പൗരന്‍, പറയാം, ടൂ വീലര്‍, ഓര്‍ഡിനറി, നിദ്ര തുടങ്ങി മുപ്പതോളം സിനിമകളില്‍ ജിഷ്ണു അഭിനയിച്ചു.  റബേക്ക ഉതുപ്പ് കിഴക്കേമല ആയിരുന്നു അവസാനമായി അഭിനയിച്ച മലയാള സിനിമ. ട്രാഫിക് എന്ന മലയാള സിനിമയുടെ റീമേക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ഇതാണ് ജിഷ്ണുവിന്റെ അവസാന സിനിമ.

കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐടി രംഗത്തും സജീവമായിരുന്നു. നാല് സിനിമകള്‍ റിലീസ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.

എപ്പോഴും പോസിറ്റീവായ കാര്യങ്ങള്‍ മാത്രമായിരുന്നു ജിഷ്ണു പറഞ്ഞിരുന്നത്. ഒടുവില്‍ ജിഷ്ണുവിനെ മരണം തട്ടിയെടുത്ത ഈ ദുഃഖവെള്ളിയാഴ്ച ജിഷ്ണുവിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും കറുത്ത വെള്ളിയാഴ്ചയായി മാറി.

Related posts