ടി.എസ്. ജോണിന്റെ മരണത്തിലെ ദുരൂഹത: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍

klm-CRIMEആലപ്പുഴ: മുന്‍ സംസ്ഥാന സ്പീക്കറായിരുന്ന ടി.എസ്. ജോണിന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന ചെയര്‍മാന്‍ കല്ലട ദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു ജോണിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നിമയസഭയ്ക്കുമുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് താമസിച്ചിരുന്ന ടി.എസ്. ജോണിന് അസുഖം കൂടുതലായതിനെ തുടര്‍ന്നു സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ 40 കിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയതും വിവരം ബന്ധുക്കളെ അറിയിക്കാതിരുന്നതുമാണ് മരണം സംബന്ധിച്ച ദുരൂഹതകളുയരാന്‍ കാരണം.

ജോണിനെ ശുശ്രൂഷിക്കാനായി ഫഌറ്റിലുണ്ടായിരുന്ന ഹോം നഴ്‌സ് അസുഖം വര്‍ധിച്ചതു ബന്ധുക്കളോടു പറയാതെ മാന്നാര്‍ സ്വദേശിയായ വ്യക്തിയോട് പറഞ്ഞതായി പിന്നീട് വ്യക്തമാക്കിയിരുന്നു. കൂടാതെ ജോണ്‍ മാനേജരായ കാസര്‍കോഡുള്ള എന്‍ജിനീയറിംഗ് കോളജില്‍ നിന്നും വിവിധ സാധന സാമഗ്രികള്‍ മരണത്തിനു ശേഷം കടത്തിയ സംഭവവുമുണ്ടായി. ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയെങ്കിലും സംശയിക്കുന്നവരെ വിളിച്ചു ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറായിട്ടില്ല.

ആലപ്പുഴ ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിന്റെ പിന്തുണയുള്ളതു മൂലമാണ് സംശയിക്കുന്നയാളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സ്പീക്കര്‍ക്ക് ടി.എസ് ജോണിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ വെണ്ണിയൂര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി.എം. ബേബി ചാപ്രായില്‍, രാജേഷ് സുദര്‍ശനന്‍, ബെന്‍സണ്‍ വര്‍ഗീസ്, സൈമണ്‍ മത്തായി എന്നിവരും പങ്കെടുത്തു.

Related posts