തുന്നിച്ചേര്‍ത്ത കൈപ്പത്തിയുമായി മനു ബൈക്കോടിച്ചു തുടങ്ങി! മലബാര്‍ എക്‌സ്പ്രസിന്റെ അടിയില്‍പ്പെട്ട് ഇരു കൈപ്പത്തികളും മുറിഞ്ഞുപോയ മനുവിന്റെ കരങ്ങള്‍ വീണ്ടും ചലിച്ചുതുടങ്ങി

Manuഅനില്‍ പയ്യാനിക്കല്‍

വണ്ണപ്പുറം: മലബാര്‍ എക്‌സ്പ്രസിന്റെ അടിയില്‍പ്പെട്ട് ഇരു കൈപ്പത്തികളും മുറിഞ്ഞുപോയ മനുവിന്റെ കരങ്ങള്‍ വീണ്ടും ചലിച്ചുതുടങ്ങി. ചിത്രകാരനായ ബിനോയിയുടെ കൈകളിലൂടെയാണു മനുവിന്റെ കരങ്ങള്‍ ഇന്നു ചലിക്കുന്നത്.

2013 മേയില്‍ മലബാര്‍ എക്‌സ്പ്രസില്‍ മൂകാംബികയിലേക്കു പോവുകയായിരുന്ന തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി തെങ്ങനാല്‍ മനു(29)വിനെ ട്രെയിനില്‍ വച്ച് ഒരു സംഘം അക്രമികള്‍ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്തതിനാണു മനുവിനെ അക്രമിസംഘം വലിച്ചെറിഞ്ഞത്. ഇതേത്തുടര്‍ന്നു കൈപ്പത്തികള്‍ രണ്ടും നഷ്ടപ്പെട്ട മനു പരസഹായത്തോടെയായിരുന്നു ഭക്ഷണം പോലും കഴിച്ചിരുന്നത്. തുടര്‍ന്നു 2015ല്‍ അമൃത ആശുപത്രിയില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മനുവിന്റെ കരങ്ങള്‍ക്കു പുനര്‍ജീവന്‍ ലഭിക്കുകയായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പില്‍ ബിനോയി(26)യുടെ കൈകളാണ് മനുവില്‍ തുന്നിച്ചേര്‍ത്തത്. 16 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണു കൈപ്പത്തികള്‍ തുന്നിച്ചേര്‍ത്തത്.

മനുവിന്റെയും ബിനോയിയുടെയും കൈകള്‍ക്ക് ഒരേ നിറവും ഒരേ വലുപ്പവും ആയിരുന്നു. രക്ത ഗ്രൂപ്പും ഒന്നായിരുന്നു. കൈത്തണ്ടയുടെ മുകളിലായി ആറു സെന്റിമീറ്റര്‍ ഭാഗമാണു തുന്നിച്ചേര്‍ത്തത്. എറണാകുളം അമൃത ആശുപത്രിയില്‍ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

അമൃത ആശുപത്രിയില്‍ ട്രാന്‍സ്പ്ലാന്റ് അസിസ്റ്റന്റായി ജോലി നോക്കുന്ന മനുവിന് ഇപ്പോള്‍ ടുവീലറും ഫോര്‍ വീലര്‍ വാഹനങ്ങളും വളരെ സുഗമമായി ഓടിക്കാം. തൊമ്മന്‍കുത്ത് തെങ്ങനാല്‍ രാജഗോപാലപിള്ളയുടെ മകനാണ് മനു.

Related posts